പ്രഭാത വാർത്തകൾ
NEWS 99 KERALA പ്രഭാത വാർത്തകൾ
ഫെബ്രുവരി 05 വ്യാഴം
1447 ശഅ്ബാൻ 17
1201 മകരം 22
പ്രധാന വാർത്തകൾ
ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 24 മരണം; കൊല്ലപ്പെട്ടവരിൽ രണ്ട് നവജാത ശിശുക്കളും
ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ വെല്ലുവിളിച്ചുകൊണ്ട് ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ രണ്ട് നവജാത ശിശുക്കളടക്കം 24 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സൈനികന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് തിരിച്ചടി നൽകിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. എന്നാൽ വെടിനിർത്തൽ നിലവിലുണ്ടായിട്ടും ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാഷിംഗ്ടൺ പോസ്റ്റിൽ വൻ പിരിച്ചുവിടൽ; ശശി തരൂരിൻ്റെ മകൻ ഈഷാൻ തരൂരിനും ജോലി നഷ്ടമായി
ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ 'വാഷിംഗ്ടൺ പോസ്റ്റ്' തങ്ങളുടെ ജീവനക്കാരിൽ മൂന്നിലൊന്ന് പേരെ പിരിച്ചുവിട്ടു. കോൺഗ്രസ് എംപി ശശി തരൂരിൻ്റെ മകനും പത്രത്തിലെ മുതിർന്ന അന്താരാഷ്ട്ര കോളമിസ്റ്റുമായ ഇഷാൻ തരൂരും ജോലി നഷ്ടപ്പെട്ട 300-ലധികം ജീവനക്കാരിൽ ഉൾപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയും സ്ഥാപനത്തിന്റെ പുനഃസംഘടനയും മുൻനിർത്തിയാണ് ഈ കടുത്ത നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
തനിക്ക് ജോലി നഷ്ടപ്പെട്ട വിവരം ഈഷാൻ തരൂർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം സഹപ്രവർത്തകർക്കൊപ്പം താനും പിരിച്ചുവിടപ്പെട്ടുവെന്നും ന്യൂസ്‌റൂമിനായി തന്റെ ഹൃദയം തകരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഹമാസ് കമാൻഡർ അൽ-ഹബീലിനെയും ഇസ്ലാമിക് ജിഹാദ് തലവൻ അലി രാജിയാനയെയും ഇസ്രായേൽ വധിച്ചു
ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും (IDF) ഇസ്രായേൽ സുരക്ഷാ ഏജൻസിയും (ISA) സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ അൽ-ഹബീലിനെയും ഇസ്ലാമിക് ജിഹാദ് തലവൻ അലി രാജിയാനയെയും വധിച്ചു.
ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥയായിരുന്ന നോവ മാർസിയാനോയെ തടവിൽ പാർപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തതിൽ പ്രധാന പങ്കുവഹിച്ചയാളാണ് എന്നാരോപിച്ചാണ് അൽ-ഹബീലിനേയും.വടക്കൻ ഗാസയിലെ ഇസ്ലാമിക് ജിഹാദിൻ്റെ പ്രധാന കമാൻഡറായിരുന്നു അലി രാജിയാന യെയും കൊലപ്പെടുത്തിയത്.
പലസ്തീനെ പിന്തുണച്ചു: വിനോദ സഞ്ചാരികളോട് ഇന്ത്യ വിടാൻ നിർദേശിച്ചു
രാജസ്ഥാനിലെ അജ്മീറിലെ പൊതുസ്ഥലങ്ങളിൽ പലസ്തീനെ പിന്തുണച്ച് സ്റ്റിക്കർ പതിച്ച ബ്രിട്ടിഷ് ദമ്പതികളോട് രാജ്യം വിടാൻ അധികൃതർ നിർദേശിച്ചു. ലൂയിസ് ഗബ്രിയേൽ ഡിയും കാമുകി അനുഷി എമ്മ ക്രിസ്റ്റിനുമാണ് അധികൃതർ രാജ്യം വിടാൻ നിർദേശം നൽകിയിരിക്കുന്നത്. ജനുവരി 21നാണ് ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചത്.
ഇതേത്തുടർന്ന് രഹസ്യാന്വേഷണ വിഭാഗം (സിഐഡി / ഐബി) വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രാദേശിക വിവരങ്ങളും പരിശോധിച്ചാണ് ഇന്റലിജൻസ് വിഭാഗം പ്രതികളെ തിരിച്ചറിഞ്ഞത്.
ടൂറിസ്റ്റ് വീസയിലായിരിക്കെ ഇവർ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നെന്നും ഇത് വീസ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. ജില്ലാ പൊലീസിന്റെ സഹായത്തോടെ സ്റ്റിക്കറുകൾ പിന്നീട് നീക്കം ചെയ്തു.
ആയുധമത്സരം ഒഴിവാക്കണം; ആണവക്കരാർ പുതുക്കണം’: യുഎസിനോടും റഷ്യയോടും അഭ്യർഥിച്ച് മാർപാപ്പ
മോസ്കോ: ആയുധമത്സരം ഒഴിവാക്കണമെന്നും ആണവക്കരാർ പുതുക്കണമെന്നും ലിയോ മാർപാപ്പ. യുഎസും റഷ്യയും തമ്മിലുള്ള ആണവക്കരാർ കാലാവധി തീർന്നിട്ടും പുതുക്കാത്തതു ആയുധമത്സരം വർധിപ്പിക്കുമെന്ന് ആശങ്കയ്ക്കിടെയാണ് മാർപാപ്പ ഇരുരാജ്യങ്ങളോടും കരാർ പുതുക്കണമെന്ന് അഭ്യർഥിച്ചത്. ആണവായുധ കിടമത്സരം നിയന്ത്രിക്കാനായി 2010ൽ പ്രാഗിൽ ഒപ്പുവച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെയാണ് അവസാനിച്ചത്.
കേരള വാര്‍ത്തകൾ
അങ്കമാലി-എരുമേരി ശബരി പാത പദ്ധതി; 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ
അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്‍റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.
28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും, തീരുമാനം മന്ത്രിസഭാ യോഗത്തില
സംസ്ഥാനത്തെ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കുള്ള എസ്ഇബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.പിന്നോക്ക വിഭാഗ കമ്മീഷന്‍റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമീഷന്‍റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ, സംസ്ഥാന പിന്നാക്ക കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കമ്മീഷൻ നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആനുകൂല്യങ്ങൾ അനുവദിക്കാനാകും.
സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിന് കാസർക്കോട് കുണിയയിൽ തുടക്കമായി.ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയമുയർത്തി സമസ്ത നൂറാം വാർഷിക മാഹാസമ്മേളനത്തിന് വരക്കൽമുല്ലക്കോയ തങ്ങൾ നഗറിലാണ് ഒരേ നിരയിൽ സ്ഥാപിച്ച നൂറ് കൊടികളുയർത്തിയത്. സമസ്ത അധ്യക്ഷന് പുറമെ സമസ്ത മുശാവറ അംഗങ്ങൾ, സാദാത്തീങ്ങൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയ 99 പേർ ചേർന്നാണ് മറ്റു പതാകകൾ ഉയർത്തിയത്. ഉച്ചക്ക് രണ്ട് മണിക്ക് തളങ്കരയിൽ നിന്ന് ഘോഷയാത്രയോടെ എത്തിച്ച പതാകകൾ 3331 വളണ്ടിയർമാരുടെ റൂട്ട് മാർച്ചോടെയാണ് നഗരിയിലെത്തിച്ചത്. സമസ്തയുടെ പൊതു സമ്മേളന വേദിയുടെ വിളിപ്പാട് അകലെയാണ് നൂറ് വർഷത്തെ ഓർമ്മിക്കുന്ന കൊടികൾ ഉയർത്തിയത്. വൈജ്ഞാനിക വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തീകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്. 1926ൽ കോഴിക്കോട് നിന്ന് വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച സമസ്ത എന്ന അജയ്യ ശക്തിയുടെ നൂറ് വാർഷ കാലയളവ് ചരിത്രത്തിൽ എന്നും രേഖപ്പെടുത്തും.
ഇനി ഐക്യം ഇല്ല, ഐക്യം എന്നത് അടഞ്ഞ അധ്യായം'; നിലപാട് വ്യക്തമാക്കി എന്‍എസ്എസ്
എസ്എന്‍ഡിപിയുമായി ഇനി ഐക്യം ഇല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് തുഷാറിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യം എന്നത് അടഞ്ഞ അധ്യായമാണ്. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് വേണ്ട എന്ന് വെച്ചത്. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇനി ഒരു ചര്‍ച്ചയും ഉണ്ടാകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
എൻഎസ്എസ് വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ല'; സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്ന് തുഷാർ
എൻഎസ്എസ് - എസ്എന്‍ഡിപി ഐക്യം ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്ന് പറഞ്ഞ തുഷാർ, എൻഎസ്എസുമായി ചർച്ച നടത്തുനെന്നും പറഞ്ഞു. എൻ്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായർ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നും എൻഎസ്എസ് വാതിൽ അടച്ചു എന്ന് എസ്എന്‍ഡിപി വിശ്വസിക്കുന്നില്ലെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. മറ്റു സമുദായ സംഘടനകളുമായുള്ള സഹകരണം ചർച്ച രണ്ടാഴ്ചക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനം, അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കാൻ ഭൂമി
വഞ്ചിയൂർ വില്ലേജിലെ 8 സെന്റ് ഭൂമി അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നിർമ്മാണം കിഫ്ബി പ്രവൃത്തിയായി നടപ്പാക്കും. എസ് പി വിയായി ഹാന്റിക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെയും Project Management Consultancy-യായി KIIFCON-നെയും നിയോഗിക്കും.
ഒരു വിശ്വാസിക്ക് സഖാവാകാൻ കഴിയില്ല, ഞാൻ തങ്ങന്മാരുടെ ശത്രുവല്ല -ഉമർ ഫൈസി മുക്കം
കുറെ ആളുകളെ ലീഗും കുറെ ആളുകളെ സഖാവുമാക്കാൻ ശ്രമംനടക്കുന്നുണ്ടെന്നും വിശ്വാസിക്ക് സഖാവാകാൻ കഴിയില്ലെന്നും ഉമർ ഫൈസി മുക്കം. സമസ്ത സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം. ഫൈസിയെ സ്വാഗതംപറയാൻ ക്ഷണിച്ചപ്പോൾതന്നെ കരഘോഷവും ആരവവും
മുഴങ്ങി. എന്നാൽ, തന്റെ പ്രസംഗത്തിൽ ആളുകളുടെ പേര് വിളിക്കുമ്പോൾ ആവേശം കൊള്ളരുതെന്ന് അദ്ദേഹം പറഞ്ഞു. താൻ പാണക്കാട് തങ്ങന്മാർക്കെതിരാണെന്ന് ചിലർ പ്രചരിപ്പിച്ചു. എന്നാൽ താൻ തങ്ങന്മാരുടെ ശത്രുവല്ലെന്നും മുക്കം ഫൈസി കൂട്ടിച്ചേർത്തു.
രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓഡിറ്റ് ചെയ്തപ്പോള്‍ ഞെട്ടിപ്പോയി'; വീണ്ടും വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടെന്നും പറ്റുമെങ്കിൽ തനിക്ക് എതിരെ കേസ് കൊടുക്കട്ടെയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. രക്തസാക്ഷി ഫണ്ടിൽ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലെന്നും ഇത്തരം കണക്കുകൾ അംഗീകരിക്കാൻ വേണ്ടിയാണ് കെ പി മധുവിനെ ഏരിയ സെക്രട്ടറി ആക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല. ഓഡിറ്റ് നടത്തിയ താൻ ഞെട്ടിപ്പോയി. ഇത്തരം കണക്കുകൾ അംഗീകരിക്കാൻ വേണ്ടിയാണ് കെ പി മധുവിനെ ഏരിയ സെക്രട്ടറി ആക്കിയത്. രക്തസാക്ഷി ഫണ്ട് കെപി മധു കട്ടു. പറ്റുമെങ്കിൽ തനിക്ക് എതിരെ കേസ് കൊടുക്കട്ടെ. ടി ഐ മധുസൂദനൻ ഒരു പരസ്യ സംവാദത്തിന് തയാറാകണം. കാര്യങ്ങൾ പറയാൻ തനിക്ക് ഒരു രേഖയും വേണ്ട, മന:പാഠമാണ്. നിങ്ങൾ നിശ്ചയിക്കുന്ന വേദിയിൽ ഞാൻ വന്നുകൊള്ളാം. 28 റസീറ്റ് മുറിച്ചിട്ട് 8 എണ്ണത്തിന്റെ പണം മധുസൂദനൻ പാർട്ടിക്ക് നൽകിയിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടിയിലെ രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുന്നതിന് പകരം സംരക്ഷകരായി മാറുകയായിരുന്നു. പാർട്ടിക്കകത്ത് പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്നും അത് തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്
ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിറകെയാണ് ആടിയ ശിഷ്ടം നെയ്‌വിൽപനയിലും ലക്ഷങ്ങളുടെ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയത്. 35 ലക്ഷം രൂപയുടെ ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ സുനിൽ പോറ്റിയെ സസ്പെൻഡ് ചെയ്തതിരുന്നു. കേസിലെ 13ആം പ്രതിയാണ് ദേവസ്വം ബോർഡിലെ കീഴ്ശാന്തിയായ സുനിൽകുമാർ പോറ്റി. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അണ്ടർ പാസ് അനുവദിക്കണമെന്നാവശ്യം, കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ അനിശ്ചിത കാലത്തേക്കും പണിമുടക്കും. നടാൽ ഒ കെ യു പി സ്കൂളിന് സമീപം അണ്ടർ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേർസ് കോ ഓഡിനേഷൻ കമ്മറ്റി.
പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിനിടെ അപകടം, പ്ലസ് ടു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട് കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസിയാണ് ആദ്യം കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
*🔹അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി, കേസെടുത്ത് എക്സൈസ്*
പെരുമ്പാവൂർ വാഴക്കുളം കീൻപുരത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ഫർമാൻ ജിയ എന്നയാൾക്കെതിരെ കുന്നത്തുനാട് എക്സൈസ് കേസെടുത്തു. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. വാഴക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ മലിനീകരണ വിഷയം പരിശോധിക്കുവാൻ എത്തിയപ്പോഴാണ് കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തിയപ്പോഴാണ് വിവിധ ഉയരങ്ങളിലുള്ള അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ദേശീയ വാർത്തകൾ
മണിപ്പുരിൽ പുതിയ സർക്കാർ;ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാർ
രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ മണിപ്പുരിൽ ബിജെപി സർക്കാർ അധികാരമേറ്റു. ബിജെപി നേതാവ് വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. ബുധനാഴ്ച വൈകിട്ട് ഇംഫാലിലെ ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്തു. ബിജെപിയുടെ നെംചാ കിപ്‌ജെൻ, നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ ലോസി ദിഖോ എന്നിവരാണ് പുതിയ ഉപമുഖ്യമന്ത്രിമാർ.
തീപ്പൊരിയായി ദീദി, എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി; വക്കീൽ കുപ്പായമണിഞ്ഞത് നാലര പതിറ്റാണ്ടിന് ശേഷം
ബംഗാളിലെ എസ്ഐആറിനെതിരായ ഹർജിയിൽ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയിൽ നേരിട്ടെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസാധാരണ നീക്കം. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത പറഞ്ഞത്. വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. ഹർജിയിൽ കമ്മീഷന് കോടതി നോട്ടീസയച്ചു. തിങ്കളാഴ്ച വിശദവാദം നടക്കും.
സ്ഥിരമായ ഭരണകൂടങ്ങളില്ലെന്നും ഉണ്ടായിട്ടില്ല'; രാജ്യസഭയിലെ ആദ്യ പ്രസംഗത്തില്‍ ആഞ്ഞടിച്ച് കമൽഹാസൻ
രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്‍ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം. തമിഴർക്കും സഹോദരന്‍ എംകെ സ്റ്റാലിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തമിഴിലായിരുന്നു നന്ദിപ്രകടനം. മഹാത്മാഗാന്ധിയാണ് തന്നെ ഭയക്കാതെ പ്രസംഗിക്കാന്‍ പ്രാപ്തനാക്കിയതെന്ന് കമല്‍ഹാസൻ പറഞ്ഞു. സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല. അത് ഈ സർക്കാരിനും ബാധകമാണ്. പുതിയ തലമുറ നമ്മെ കാണുകയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെവേണം പെരുമാറാൻ എന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ജനാധിപത്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സഭയില്‍ അദ്ദേഹം സംസാരിച്ചു. കമല്‍ ഹാസന്‍റെ ആദ്യത്തെ പ്രസംഗമാണെന്നും ആരും തടസപ്പെടുത്തരുതെന്നും പ്രസംഗം തുടങ്ങുന്നതിന് മുമ്പ് സ്പീകർ നിർദേശിച്ചിരുന്നു.
അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ
ഡൽഹിയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖിയെ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ ഇതേ വിഷയത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇഡി) സിദ്ദീഖിക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നു. വഞ്ചനയും രേഖകൾ ചമയ്ക്കലും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഉത്തരേന്ത്യക്കാർ പാനിപൂരി വിൽക്കുന്നവരും മേശ വൃത്തിയാക്കുന്നവരും: വിവാദ പരാമർശവുമായി ഡിഎംകെ മന്ത്രി
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയിലെ ഒരു മന്ത്രി ഉത്തരേന്ത്യക്കാരെ പാനിപൂരി വിൽപ്പനക്കാർ, മേശ വൃത്തിയാക്കുന്നവർ, നിർമ്മാണ തൊഴിലാളികൾ എന്നിങ്ങനെ വിളിച്ച് ഞെട്ടിക്കുന്ന പരാമർശം നടത്തിയതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ഒരു രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ഡിഎംകെ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നുവെന്ന് ബിജെപി ആരോപിച്ചു.
ചെങ്കൽപ്പട്ടു ജില്ലയിലെ മധുരാന്തകത്ത് നടന്ന ഒരു യോഗത്തിൽ സംസ്ഥാന മന്ത്രി എംആർകെ പനീർശെൽവം ഉത്തരേന്ത്യക്കാരെ പരിഹസിച്ചു പ്രസംഗിച്ചത്.
വിദേശ വാർത്തകൾ
ഇറാൻ- യുഎസ് സംഘർഷം; നയതന്ത്ര ചർച്ച വെള്ളിയാഴ്ച്ച മസ്കറ്റിൽ, ചർച്ച പരാജയപ്പെട്ടാൽ തിരിച്ചടിയെന്ന് അമേരിക്ക
ഇറാന്‍- യുഎസ് സംഘര്‍ഷത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടരുകയാണ്. ഒമാനിലെ മസ്‌കറ്റില്‍ വച്ച് വെള്ളിയാഴ്ച്ചയാണ് ചര്‍ച്ച നടക്കുക. അമേരിക്കയും ഇറാനും തമ്മിലുള്ള വിശ്വാസക്കുറവ് ചര്‍ച്ചയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. തുര്‍ക്കിയില്‍ വച്ച് ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമാന്റെ ആവശ്യപ്രകാരം ചര്‍ച്ച ഒമാനിലേക്ക് മാറ്റുകയായിരുന്നു. മുന്‍പ് പലതവണ ഒമാനില്‍ വെച്ച് അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒമാനില്‍ വെച്ച് ചര്‍ച്ച നടത്താന്‍ ഇറാന്‍ ആവശ്യപ്പെട്ടത്.അതേസമയം ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' ആവര്‍ത്തിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.
ലിബിയൻ മുൻ ഭരണാധികാരി കേണൽ ഗദ്ദാഫിയുടെ മകനെ വെടിവെച്ച് കൊന്നു; മാസ്ക് ധരിച്ച 4 പേർ, കൊലയാളികൾ വീട്ടിലെത്തിയത് സിസിടിവി മറച്ച ശേഷം
അന്തരിച്ച ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സിൻടൻ നഗരത്തിലുള്ള വീട്ടിലെത്തിയ നാലംഗസംഘം സെയ്ഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. വീടിന്‍റെ പൂന്തോട്ടത്തിൽ 53 കാരനായ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സെയ്ഫിന്‍റെ അഭിഭാഷകൻ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു, ക്ലിനിക്കല്‍ ട്രയല്‍ ഏപ്രിലിൽ, 60 പേരിൽ ഒന്നാംഘട്ട പരീക്ഷണം
മാരകമായ നിപ നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്സിൻ വികസിപ്പിച്ചത്. വരുന്ന ഏപ്രിൽ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ബെൽജിയത്തിൽ ആണ് മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന് തുടക്കമിടുക. നിലവിൽ നിപ വൈറസിനെ പ്രതിരോധിക്കാൻ ലൈസൻസുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസിൽസ് വൈറസിലേക്ക് ചേർത്താണ് പുതിയ വാക്സിൻ വികസിപ്പിക്കുന്നതെന്നാണ് വിവരം.
ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്‌സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു വിധിപ്രഖ്യാപനം. റയാൻ റൂത്ത് എന്നയാളാണു പ്രതി. പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി. യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൻ ആണു വിധി പ്രഖ്യാപിച്ചത്.
ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാന്‍ സ്വാതന്ത്ര്യമുണ്ട്: റഷ്യ
മോസ്‌കോ: ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. അസംസ്‌കൃത എണ്ണ വിതരണക്കാരെ വിതരണക്കാരെ വൈവിധ്യവല്‍ക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും റഷ്യന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ക്രെംലിന്‍ വക്താവിന്റെ പ്രതികരണം.
കായികം
റൺസന്നാഹം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് 30 റൺസ് ജയം
മുംബൈ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് ജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 30 റൺസിനാണ് ജയിച്ചത്.ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചുവിക്കറ്റിന് 240 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റിന് 210 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇഷാൻ കിഷൻ (20 പന്തിൽ 53), തിലക് വർമ (19 പന്തിൽ 45), സൂര്യകുമാർ യാദവ് (16 പന്തിൽ 30), അക്സർ പട്ടേൽ (23 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 30) എന്നിവർ തിളങ്ങി.
സെഞ്ചറിക്കരുത്തിൽ അഫ്‌ഗാൻ ‘റൺമല’ കീഴടക്കി ഇന്ത്യ
ഹരാരെ ∙ ലോകകപ്പിൽ ഇന്ത്യൻ സീനിയർ ടീമിലെ പ്ലേയിങ് ഇലവനിൽ മലയാളി താരം സഞ്ജു സാംസൺ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ കൗമാര ലോകകപ്പിലെ സെമിഫൈനലിൽ മറ്റൊരു മലയാഴി താരം ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ചു; അതും മിന്നും സെഞ്ചറിയുമായി. അണ്ടർ 19 ഏകദിന ലോകകപ്പ് സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റണ്‍സ് വിജയലക്ഷ്യം, 41.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. സെഞ്ചറി നേടിയ മലയാളി താരമായ ഓപ്പണർ ആരോൺ ജോർജ് (104 പന്തിൽ 115), അർധസെഞ്ചറി നേടിയ വൈഭവ് സൂര്യവംശി (33 പന്തിൽ 68), ക്യാപ്റ്റൻ ആയുഷ് മാത്രെ (59 പന്തിൽ 62) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനയാസ വിജയം സമ്മാനിച്ചത്.
അണ്ടർ 19 ഏകദിന ലോകകപ്പിൽ പത്താം തവണയാണ് ഇന്ത്യ ഫൈനലിൽ കടക്കുന്നത്.
പ്രഭാത വാർത്തകൾ
പ്രഭാത വാർത്തകൾ
ഫെബ്രുവരി 03 ചൊവ്വ
1447 ശഅ്ബാൻ 15
1201 മകരം 20
പ്രധാന വാർത്തകൾ
*🔹തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് നരേന്ദ്ര മോദി*
ഇന്ത്യയ്ക്കു ചുമത്തിയ പകരംതീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. റഷ്യൻ എണ്ണ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നു ട്രംപ് പറഞ്ഞു. സമാധാനം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ട്രംപിന്റെ എല്ലാ ശ്രമങ്ങൾക്കും മോദി പിന്തുണയും പ്രഖ്യാപിച്ചു. ഇത് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്നതിന്റെ പരോക്ഷ സൂചനയാണോയെന്ന ചോദ്യമുയരുന്നുണ്ട്. ഏതൊക്കെ കാര്യത്തിലാണ് ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചതെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.
*🔹റഫാ ഇടനാഴി തുറന്ന് ഇസ്രയേൽ, നടപടി വെടിനിർത്തൽ കരാറിന്റെ ഭാഗമായി; കർശന സുരക്ഷാ പരിശോധന*
രണ്ടുവർഷത്തിനുശേഷം ഈജിപ്തിനും ഗാസയ്ക്കുമിടയിലെ റഫാ ഇടനാഴി ഇസ്രയേൽ തുറന്നു. ഗാസയിൽനിന്നു പരിമിത എണ്ണം പലസ്തീൻകാർക്ക് കാൽനടയായി ഈ വഴി ഈജിപ്തിലേക്കു പോകാം. യുദ്ധകാലത്ത് ഈജിപ്തിലേക്കു പോയവരിൽ ചിലർക്കും മടങ്ങിവരാം.
യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഇടനാഴി തുറന്നത്. ഗാസയിലുള്ളവർക്കു പുറത്തേക്കു പോകാനാണുള്ള ഏക വഴിയാണിത്. ആദ്യദിവസം ഈജിപ്തിൽനിന്ന് 50 പലസ്തീൻകാരാണ് ഗാസയിലേക്കു മടങ്ങിയത്. കർശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമായിരിക്കും ഇസ്രയേൽ ഇരുവശത്തേക്കും പലസ്തീൻകാരെ കടത്തിവിടുക.
*🔹175 കോടി രൂപയുടെ അഴിമതി: ചൈനയിൽ മുൻമന്ത്രി താങ് യിജുന് ജീവപര്യന്തം തടവു ശിക്ഷ*
ചൈനയിൽ മുൻ നിയമമന്ത്രി താങ് യിജുന് അഴിമതിക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ. 2006 നും 2022 നും ഇടയിൽ താങ് യിജുൻ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഫുജിയൻ പ്രവിശ്യയിലെ കോടതിയാണ് കണ്ടെത്തിയത്. മുൻമന്ത്രി പദവി ദുരുപയോഗം ചെയ്തതായി വ്യക്തമാക്കിയ കോടതി, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. പ്രസിഡന്റ് ഷി ജിൻപിങ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളിൽ കുടുങ്ങുന്ന ഉന്നതനാണ് താങ് യിജുൻ. യുഎസിന് ആണവ രഹസ്യങ്ങൾ കൈമാറിയതിന്റെ പേരിൽ സൈനിക ജനറൽ ഷാങ് യോഷിയയ്ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെൻലിയും അന്വേഷണം നേരിടുകയാണ്.
*🔹വ്യാപാര കരാറിന് പിന്നാലെ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്*
നരേന്ദ്ര മോദി സർക്കാർ വിദേശനയം സംബന്ധിച്ച വിവരം ആശയവിനിമയം കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഫോൺ കോളിന് പിന്നാലെ ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനം. ഈ ഫോൺകോളിനെയും കരാറിനെയും കുറിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് അമേരിക്കൻ ഭാഗത്തുനിന്നാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
*🔸കേരള വാര്‍ത്തകൾ🔸*
*🔹നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തിൽ എത്തും*
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തിൽ എത്തും. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സമിതി ഡിസിസികളുമായി ചർച്ച നടത്തും. ജില്ലകളിലെ സാധ്യതകൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച. കെപിസിസി നേതൃത്വവുമായും സ്ക്രീനിങ് കമ്മിറ്റി പ്രത്യേകം ചർച്ച നടത്തും. ഈ മാസം പകുതിയോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. നേരത്തെ ഒരുതവണ സംസ്ഥാനത്ത് എത്തിയ സ്ക്രീനിങ് കമ്മറ്റി കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
*🔹ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും*
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുക. ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണ്ണക്കൊള്ളയിൽ തന്റെ കക്ഷിക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള വാദമായിരിക്കും തന്ത്രിയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തുക. തന്ത്രിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും.
*🔹ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം*
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ ഫെബ്രുവരി 12 ന് നടത്തുന്ന ദേശീയ പണിമുടക്കിന് പൂർണ പിന്തുണയുമായി സിപിഎം. പണിമുടക്ക് സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. പ്രധാന തൊഴിലാളി സംഘടനകൾക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ കൂടിയാകുമ്പോൾ കേരളത്തിൽ പണിമുടക്ക് ബന്ദായി മാറിയേക്കും.
*🔹പ്രധാന ഓഫിസിൽ നിന്ന് തിരുവനന്തപുരം മേയർ മാറ്റിയ ഉദ്യോഗസ്ഥന് സർക്കാർ ‘സംരക്ഷണം’; കണ്ണൂരിലേക്ക് സ്ഥലംമാറ്റം*
തിരുവനന്തപുരം ∙ കോർപറേഷനിലെ പ്രധാന ഓഫിസിൽ നിന്നു മേയർ ഇടപെട്ടു മാറ്റിയ ഇടതുപക്ഷ സംഘടനാ നേതാവായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സർക്കാർ. കോർപറേഷനിലെ പ്രധാന ഓഫിസിൽ റവന്യു ഇൻസ്പെക്ടറായിരുന്ന എൻജിഒ യൂണിയൻ നേതാവിനെ കഴിഞ്ഞയാഴ്ച ആറ്റിപ്ര സോണൽ ഓഫിസിലേക്കാണ് സ്ഥലംമാറ്റിയത്.
*🔹തിരുനാവായയിലെ മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും; എത്തിയത് ആയിരങ്ങൾ*
മലപ്പുറം: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരള കുംഭമേള എന്നറിയപ്പെട്ട ഉത്സവത്തിലേക്ക് കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പതിനഞ്ച് ദിവസം നീണ്ടുനിന്ന ആത്മീയ - സാംസ്‌കാരിക ഉത്സവായിരുന്നു തിരുനാവായിലേത്. ഇന്ന് നടക്കുന്ന അമൃത സ്നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക.
*🔹റെജി ലൂക്കോസിന് ബിജെപി സംസ്ഥാന വക്താവായി നിയമനം*
ബിജെപി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമിച്ചു. ജനുവരി 8നാണ് ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. കേരളത്തിൽ നിലവിലെ സ്ഥിതിയിൽ രാഷ്ട്രീയ യുദ്ധത്തിനല്ല സാധ്യതയെന്നും പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ നാട് വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും പറഞ്ഞാണ് റെജി ലൂക്കോസ് ഇടത് ആശയങ്ങളോടു വിടപറഞ്ഞത്.
*🔹മഞ്ചേശ്വരം കൊലപാതകം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു*
കാസർകോട് മഞ്ചേശ്വരത്ത് പിതാവിന്റെ കുത്തേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നബന്ധുവും മരിച്ചു. തൂമിനാട് സ്വദേശി ഷേഖ് അബ്ബ (ഷേക്കുഞ്ഞി) ആണ് മരിച്ചത്. മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പിലെ ഉമ്മറിന്റെ മകൾ കെ യു മറിയമ്മത്ത് ജുമൈല (18) തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്.
ഉമ്മറും ഭാര്യയും വേർപിരിയുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഉമ്മർ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവായ ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. കത്തിയെടുത്ത് വീശിയ ഉമ്മറിനെ തടയാൻ മകൾ ജുമൈല ഇടയിൽ കയറിയപ്പോഴാണ് പെൺകുട്ടിക്ക് കുത്തേറ്റത്.
*🔹വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം; ഹൈക്കോടതിയില്‍ ഹരജിയുമായി പ്രതി അഫാന്റെ പിതാവ്*
കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ളതെന്ന് പറയപ്പെടുന്ന സിനിമക്കെതിരെ ഹരജിയുമായി പ്രതി അഫാന്റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹരജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ ചൂണ്ടികാട്ടുന്നു.
*🔹മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു*
കോട്ടയം: മുണ്ടക്കയത്ത് 40 യാത്രക്കാരുമായെത്തിയ ടൂറിസ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെ മുണ്ടക്കയം ബസ്‌സ്റ്റാൻഡിനു മുൻവശത്താണ് അപകടം. കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ് കത്തിനശിച്ചത്.
മധുരയിൽനിന്നും രാത്രി 10.30ഓടെ പുറപ്പെട്ട ബസ് പുലർച്ചെ മുണ്ടക്കയത്ത് എത്തിയപ്പോൾ പിൻവശത്തെ ടയറിന്റെ ഭാഗത്തുനിന്നും പൊട്ടിത്തെറിയുണ്ടായി. ബസ് നിർത്തി പരിശോധിച്ചപ്പോൾ പുക ഉയരുന്നതു കണ്ടു. തുടർന്ന് യാത്രക്കാരെ വേഗം പുറത്തിറക്കി. നിമിഷനേരത്തിനകം ബസ് കത്തുകയായിരുന്നു.
യാത്രക്കാർക്ക് പരുക്കേൽക്കാതിരുന്നതിനാൽ ഇവരെ മറ്റൊരു ബസിൽ കൊണ്ടുപോയി.
*🔹കളമശ്ശേരി എച്ച്എംടി കോളനിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല*
കൊച്ചി: കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപ്പിടിത്തം. രാത്രി എട്ടു മണിയോടെ പടര്‍ന്ന തീ അണയ്ക്കാന്‍ നാല് ഫയര്‍ യൂണിറ്റുകള്‍ എത്തി. എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ യൂണിറ്റിലുണ്ടായിരുന്നു. നിലവില്‍ ആളപായമില്ല. എട്ടു മണിയോടെയാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പ്രദേശവാസികള്‍ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.സോഫാ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ യൂണിറ്റില്‍ ഉണ്ടായിരുന്നതിനാല്‍ തീ വേഗത്തില്‍ ആളിപ്പടരുകയായിരുന്നു.
*🔸ദേശീയ വാർത്തകൾ🔸*
*🔹സമയപരിധി കഴിഞ്ഞിട്ടും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയില്ല; യുപിയിൽ ശമ്പളം കിട്ടാതെ 68,236 സർക്കാർ ഉദ്യോഗസ്ഥർ*
ലക്നൗ ∙ എല്ലാ മാസത്തേയും പോലെ ശമ്പളം പ്രതീക്ഷിച്ച യുപിയിലെ പതിനായിരക്കണക്കിനു സർക്കാർ ഉദ്യോഗസ്ഥർ നിരാശയിലും ഭയത്തിലും. വിവിധ വകുപ്പുകളിലായി 68,236 ജീവനക്കാരുടെ ശമ്പളമാണ് സർക്കാർ തടഞ്ഞുവച്ചത്. ജനുവരി 31 നകം എല്ലാ സർക്കാർ ജീവനക്കാരോടും അവരുടെ സ്വത്ത് വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്ത ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ വലഞ്ഞത്.
അഴിമതി തടയുന്നതിനു വേണ്ടിയാണ് സർക്കാർ ജീവനക്കാരോടു അവരുടെ സ്വത്ത് വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 68,236 ജീവനക്കാർ സർക്കാർ നിർദേശം പാലിച്ചിരുന്നില്ല. പൂർണമായ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുന്നതു വരെ ഇനി ശമ്പളം നൽകേണ്ടെന്നാണ് സർക്കാർ തീരുമാനം.
*🔹‘ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ല, മറ്റാരെങ്കിലും റോയിയുടെ മുറിയിൽ കയറിയോ എന്നതിന് തെളിവില്ല*
ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ അന്വേഷണ ഉദ്യോഗസ്ഥർ. മരണം നടന്ന മുറിയിൽനിന്നല്ല ഡയറി കിട്ടിയത്. അതിനാൽ ഡയറിയിലെ കുറിപ്പുകൾ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരൻ സി.ജെ ബാബു, കമ്പനി എംഡി: ടി.എ. ജോസഫ് എന്നിവരിൽനിന്ന് ഉടൻ മൊഴിയെടുക്കും.
*🔹കൃത്രിമ കാലുകൾ മേശപ്പുറത്ത് വെച്ച് സദാനന്ദൻ മാസ്റ്റർ! എതിർത്ത് പ്രതിപക്ഷം*
ബിജെപി എംപി സി. സദാനന്ദൻ മാസ്റ്റർ തന്റെ കൃത്രിമ കാലുകൾ സഭയുടെ മേശപ്പുറത്ത് വച്ചതിനെ ചൊല്ലി രാജ്യസഭയിൽ വലിയ ബഹളം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് സംഭവം. ഇത് സഭയിൽ സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.
കണ്ണൂർ സ്വദേശിയും മുൻ അധ്യാപകനുമായ സദാനന്ദൻ മാസ്റ്റർ തന്റെ ആദ്യ പ്രസംഗത്തിൽ, 31 വർഷങ്ങൾക്ക് മുമ്പ് നടന്നതായി പറയപ്പെടുന്ന ഒരു ആക്രമണത്തെക്കുറിച്ച് വിവരിച്ചു. സിപിഐ എം പ്രവർത്തകരാണ് തനിക്കെതിരെ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നിൽ നിന്ന് പിടിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് കാലുകൾ വെട്ടിമാറ്റിയെന്നും ആക്രമണത്തിനിടെ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും അദ്ദേഹം ആരോപിച്ചു.
*🔹മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തലുകൾ സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി; തടയാൻ ശ്രമിച്ച് രാജ്‌നാഥ് സിംഗും അമിത് ഷായും*
മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പുറത്തിറങ്ങാത്ത ആത്മകഥയിലെ ഭാഗങ്ങൾ ലോക്സഭയിൽ ഉദ്ധരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കം ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവെച്ചു.
ചൈനീസ് അതിർത്തിയിലെ വെല്ലുവിളികളെക്കുറിച്ച് നരവനെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ രാഹുൽ ഉന്നയിച്ചതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
*🔹എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും ഇന്ധന സ്വിച്ച് പ്രശ്‌നം! സർവീസ് നിർത്തിയെന്ന് എയർലൈൻ*
ലണ്ടൻ-ബെംഗളൂരു വിമാനമായ ബോയിംഗ് 787-8 വിമാനം തിങ്കളാഴ്ച സർവീസ് നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ ഉണ്ടെന്ന് പൈലറ്റുമാരിൽ ഒരാൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തീരുമാനം. പ്രശ്‌നം ബോയിംഗിനെ അറിയിച്ചിട്ടുണ്ടെന്നും മുൻഗണനാടിസ്ഥാനത്തിൽ ആശങ്ക പരിശോധിക്കാൻ വിമാനത്തിന്റെ യഥാർത്ഥ ഉപകരണ നിർമ്മാതാവിനെ സമീപിക്കുമെന്നും എയർലൈൻ അറിയിച്ചു.
🔸 *വിദേശ വാർത്തകൾ*🔸
*🔹ഇന്ത്യ –യുഎസ് വ്യാപാരക്കരാറായി; തീരുവ 18%; ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ്*
വാഷിങ്ടൻ ∙ ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിനു ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചാണ് കരാറിൽ ധാരണയായത്. ഇതോടെ യുഎസ് ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായി. പകരം റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ സമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ.
*🔹ബലൂചിസ്ഥാനിൽ പോരാട്ടം രൂക്ഷമാകുന്നു; 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎൽഎ അംഗങ്ങളെ*
പാക്ക് സൈന്യവും ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും (ബിഎൽഎ) തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ 22 പേരെക്കൂടി സുരക്ഷാസേന വധിച്ചു. 2 ദിവസത്തിനിടെ 177 പേരെയാണു സേന വധിച്ചത്. വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അംഗങ്ങളാണ് കൊല്ലപ്പെട്ടവരിലേറെയും. കഴിഞ്ഞയാഴ്ച സേനാകേന്ദ്രങ്ങളടക്കം 12 സർക്കാർ സ്ഥാപനങ്ങൾക്കുനേരെ നടന്ന ഭീകരാക്രമണങ്ങളിൽ 17 പേരാണു കൊല്ലപ്പെട്ടത്. 2 വനിതാ ചാവേറുകളും സംഘത്തിലുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണു സൈനികനടപടി ആരംഭിച്ചത്.
*🔹ട്രംപ് 13കാരിയെ ബലാത്സംഗം ചെയ്തെന്നും നവജാതശിശുവിന്റെ കൊലക്ക് സാക്ഷിയായെന്നും എപ്സ്റ്റീൻ രേഖകൾ*
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള മുൻകാല ബന്ധങ്ങളെയും ചുറ്റിപ്പറ്റിയുള്ള നടക്കമുളവാക്കുന്ന വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തി ജനുവരി 30ന് പുറത്തിറങ്ങിയ എപ്സ്റ്റീൻ ഫയലുകളുടെ പുതിയ ശേഖരം. ബലാത്സംഗം, കൊലപാതകം എന്നിവയെക്കുറിച്ചുള്ള സ്ഫോടനാത്മകമായ അവകാശവാദങ്ങൾ അതിലുള്ളതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പുറത്തിറങ്ങിയതിന് ശേഷം ഡി.ഒ.ജെ വെബ്‌സൈറ്റിൽ നിന്ന് സെൻസേഷണൽ വിവരങ്ങൾ കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമാവുകയും എന്നാൽ,മണിക്കൂറുകൾക്ക് ശേഷം ആരാപണങ്ങൾ വീണ്ടും സ്ഥാനം പിടിക്കകയും ചെയ്തു.
*🔹യുകെ നഗരങ്ങളിൽ ‘ഡിജിറ്റൽ വേട്ട’: സ്ത്രീകളുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി കോടികളുടെ കച്ചവടം*
ബ്രിട്ടനിൽ മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് വൻതോതിൽ ഡിജിറ്റൽ അതിക്രമങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തൽ. ‘വാക്കിങ് ടൂർ’, ‘നൈറ്റ് ലൈഫ് കണ്ടന്റ്’ എന്നീ പേരുകളിൽ സ്ത്രീകളുടെ അനുവാദമില്ലാതെ വസ്ത്രധാരണവും നടത്തവും ഒളിക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് മാഫിയ സംഘങ്ങൾ സമ്പാദിക്കുന്നത്. രാജ്യാന്തര മാധ്യമം നടത്തിയ രഹസ്യ അന്വേഷണത്തിലൂടെയാണ് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഈ സംഘങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഒരു വിഡിയോയ്ക്ക് ഒരു മില്യൻ വ്യൂസ് ലഭിച്ചാൽ ഏകദേശം 5,000 പൗണ്ട് (ഏകദേശം 5.4 ലക്ഷം രൂപ) വരെ വരുമാനം ലഭിക്കുന്നു. സ്ത്രീകളുടെ അനുവാദമില്ലാതെ വളരെ താഴ്ന്ന ആംഗിളുകളിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ അശ്ലീല ചുവയുള്ള തംബ്‌നെയിലുകൾ ചേർത്താണ് അപ്‌ലോഡ് ചെയ്യുന്നത്.
*🔹ട്രംപിന്റെ സമ്മർദത്തിന് വഴങ്ങി; വധശിക്ഷ റദ്ദാക്കിയ ഇർഫാൻ സോൾട്ടാനിക്ക് ജാമ്യം*
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായ ഇർഫാൻ സോൾട്ടാനി(26)യെ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ മാസം എട്ടിന് അറസ്റ്റിലായ ഇർഫാൻ സോൾട്ടാനിയെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്നാണ് ആദ്യം ഇറാൻ അറിയിച്ചിരുന്നത്. പിന്നീട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരുടെ സമ്മർദത്തിന് വഴങ്ങിയാണ് ഇർഫാൻ സോൾട്ടാനിയുടെ വധശിക്ഷ ഇറാൻ റദ്ദാക്കിയത്.
*🔹‘ഞങ്ങളെ തൊട്ടാൽ മേഖല മുഴുവൻ യുദ്ധം’: മുന്നറിയിപ്പുമായി ഖമനയി*
ഇറാനെ യുഎസ് ആക്രമിച്ചാൽ മധ്യപൂർവ ദേശത്തെ ‘മേഖലായുദ്ധ’മായിരിക്കും അതിന്റെ ഭവിഷ്യത്തെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഖമനയി ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ പ്രസ്താവന. ‘ഞങ്ങൾ ഒരു രാജ്യത്തെയും ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഞങ്ങളെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകും’
*🔹കേന്ദ്രബജറ്റ്: ബാഗേജ് നിയമം പൊളിച്ചെഴുതി; എയർപോർട്ടിലെ 'ചോദ്യം ചെയ്യൽ' ഒഴിവാകും*
അബുദാബി ∙ നിശ്ചിത തുകയുടെ സ്വർണം എന്നതിനു പകരം തൂക്കം പരിഗണിക്കുന്ന രീതിയിൽ ബാഗേജ് നിയമം കേന്ദ്ര ബജറ്റിൽ പൊളിച്ചെഴുതിയതും വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ നികുതി 20ൽ നിന്നു 10 ശതമാനമാക്കി കുറച്ചതും പ്രവാസികൾക്കു ഗുണകരമാകും. ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ ഏർപ്പെടുത്താനുമുള്ള തീരുമാനമാണു മറ്റൊരു നേട്ടം.
നികുതിയില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിക്കുന്നത് താരിഫ് നിരക്കു 10 ശതമാനമാക്കി കുറയ്ക്കുന്നതു വിദേശത്തു നിന്നു ലാപ്ടോപ്, മൊബൈൽ തുടങ്ങിയ സാധനങ്ങൾ നാട്ടിലേക്കു കൂടുതൽ കൊണ്ടുപോകാൻ പ്രേരിപ്പിക്കും.
🔸 *കായികം* 🔸
*🔹സന്നാഹ മത്സരത്തിൽ യുഎസ്എയെ തോൽപ്പിച്ച് ഇന്ത്യ എ ടീം.*
നവി മുംബൈ∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എയെ തോൽപ്പിച്ച് ഇന്ത്യ എ ടീം. 38 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ എ ഉയർത്തിയ 239 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എ, 19.4 ഓവറിൽ 200 റൺസിന് ഓൾഔട്ടായി. ആദ്യ ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ എൻ.ജഗദീഷനാണ് (55 പന്തിൽ 104) വിജയശിൽപി, ക്യാപ്റ്റൻ ആയുഷ് ബദോനി (26 പന്തിൽ 60) അർധസെഞ്ചറി നേടി. ബോളിങ്ങിൽ രവി ബിഷ്ണോയ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ്, നമൻ ധീർ എന്നിവർ രണ്ടു വിക്കറ്റു വീതമെടുത്തു.
*🔹മാഞ്ചസ്‌റ്റർ സിറ്റി ടോട്ടനം മത്സരം സമനിലയിൽ*
ലണ്ടൻ: മാഞ്ചസ്‌റ്റർ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരിൽ കനത്ത തിരിച്ചടി. ടോട്ടനം ഹോട്‌സ്‌പറുമായി 2–2ന് കുരുങ്ങിയതാണ് വിനയായത്. 14 കളി ശേഷിക്കെ ഒന്നാമതുള്ള അഴ്‌സണലുമായി ആറ് പോയിന്റ് പിന്നിലാണ് സിറ്റി.
ടോട്ടനത്തിനെതിരെ രണ്ട് ഗോൾ ലീഡ് നേടിയശേഷമാണ് സമനില വഴങ്ങിയത്.