ആത്മാഭിമാനവും അവകാശങ്ങളും: കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് അവരുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. സ്കൂളിൽ അവർ പഠിക്കാനും ആസ്വദിക്കാനുമാണ് വരുന്നത്.
Editors Pick
July 17, 2026 | 09:37 AM
സ്കൂൾ പരിപാടികളിൽ വിദ്യാർത്ഥികളെ സേവന പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നത് വിലക്കി സർക്കാർ
ഭക്ഷണം വിളമ്പൽ, വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികൾക്ക് കുട്ടികളെ ഉപയോഗിച്ചാൽ അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും അച്ചടക്ക നടപടി
തിരുവനന്തപുരം: സ്കൂൾ പരിപാടികളിൽ വിദ്യാർത്ഥികളെ ഭക്ഷണം വിളമ്പൽ, അതിഥി സ്വീകരണം, വൃത്തിയാക്കൽ തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നത് സംസ്ഥാന സർക്കാർ വിലക്കി. സർക്കാർ ഉത്തരവ് ലംഘിക്കുന്ന അധ്യാപകർക്കും ഹെഡ്മാസ്റ്റർമാർക്കും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണ് ഇത്തരം പ്രവർത്തനങ്ങളെന്നും, ഇത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എയ്ഡഡ്, സർക്കാർ, അൺഎയ്ഡഡ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഈ നിർദേശം ബാധകമാണ്.
വാർഷികാഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ, യാത്രയയപ്പ് സമ്മേളനങ്ങൾ, മറ്റ് ആഘോഷപരിപാടികൾ എന്നിവയിൽ അതിഥികൾക്ക് ഭക്ഷണവും പാനീയവും വിതരണം ചെയ്യാൻ വിദ്യാർത്ഥികളെ നിയോഗിക്കുന്നതും ക്ലാസ് മുറികളും മറ്റ് സ്ഥലങ്ങളും വൃത്തിയാക്കാൻ കുട്ടികളെ ഉപയോഗിക്കുന്നതുമടക്കമുള്ള പരാതികൾ വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
നേരത്തെ ഔദ്യോഗിക പരിപാടികളിൽ കുട്ടികളെ താലപ്പൊലി എടുപ്പിക്കുന്നതിനും സ്വീകരണത്തിനായി അണിനിരത്തുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പുതിയ ഉത്തരവോടെ സ്കൂൾ പരിപാടികളിൽ വിദ്യാർത്ഥികളെ സേവന ജോലികൾക്കായി ഉപയോഗിക്കുന്നതും പൂർണമായും നിരോധിക്കപ്പെട്ടു.
Comments