സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിച്ചു.
Kerala
June 19, 2026 | 09:21 AM
തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ശാഖയിലാണ് കേന്ദ്രസേനയുടെ കനത്ത സുരക്ഷയോടെ ഇ.ഡി ഉദ്യോഗസ്ഥർ ഈ നിർണായക പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വെച്ച് വീണയെ ഒൻപത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ സ്വർണമടക്കം സൂക്ഷിക്കാൻ ഈ ബാങ്കിൽ ലോക്കർ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്ന് വീണ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക്കിലേക്ക് വന്ന 2.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തുടരന്വേഷണത്തിന്റെ ഭാഗമായാണ് ലോക്കർ പരിശോധിച്ചത്. മുൻപ് ഇ.ഡി പരിശോധനയ്ക്കിടെ ഉണ്ടായ ചില സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ച് പരിശോധന പൂർത്തിയാക്കിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ അക്കൗണ്ട് ഉൾപ്പെടെ വിവിധ ബാങ്കുകളിലായുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടിയോളം രൂപ ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.
ലോക്കർ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.
Comments