പഞ്ചാബ് നാഷണൽ ബാങ്കിൽ വൻ കവർച്ച: 7.4 കോടിയുടെ യഥാർത്ഥ നോട്ടുകൾ കടത്തി വ്യാജ നോട്ടുകൾ പകരം വെച്ചു
Editors Pick
September 02, 2026 | 07:22 AM
പഞ്ചാബ് നാഷണൽ ബാങ്കിന്റെ അതീവ സുരക്ഷിതമായ പണ നിലവറയിൽ (കറൻസി ചെസ്റ്റ്) കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ കണ്ടത്തി . യഥാർഥ കറൻസി നോട്ടുകൾ കടത്തി പകരം വ്യാജ നോട്ടുകൾ വച്ച ഞെട്ടിക്കുന്ന ബാങ്കിങ് തട്ടിപ്പ് പുറത്ത് വന്നത് . ഉത്തർപ്രദേശിലെ സഹാറൻപുരിലുള്ള പിഎൻബി ശാഖയിൽ പ്രവർത്തിക്കുന്ന റിസർവ് ബാങ്കിന്റെ അംഗീകൃത പണ സംഭരണ കേന്ദ്രത്തിലാണ് 7.4 കോടി രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത് .
സംഭവത്തിൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രതിചേർത്ത് പോലീസ് കേസെടുക്കുകയും സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുകയും ചെയ്തത് . ബാങ്കിന്റെ നോഡൽ ഓഫീസർ അരുൺ കുമാർ ചൗബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹാറൻപുർ സദർ ബസാർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിഎൻബി സീനിയർ ഡിവിഷണൽ മാനേജർ രവി കുമാർ, പണ നിലവറയുടെ ചുമതലയുണ്ടായിരുന്ന മാനേജർമാരായ സുശീൽ ശർമ, അമിത് കുമാർ എന്നിവരാണ് എഫ്ഐആറിലെ പ്രധാന പ്രതികൾ. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ആ പ്രദേശത്തെ മറ്റ് ബാങ്കുകൾക്കും എടിഎമ്മുകൾക്കും നൽകാനായി കോടിക്കണക്കിന് രൂപ സൂക്ഷിക്കുന്ന കേന്ദ്രത്തിൽനിന്ന് യഥാർഥ നോട്ടുകൾ അപ്രത്യക്ഷമായതും പകരം വ്യാജ നോട്ടുകൾ എത്തിയതും വലിയ സുരക്ഷാ ആശങ്കകൾക്കാണ് വഴിവച്ചിരിക്കുന്നത്.
ഓഗസ്റ്റ് പത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രധാന കേന്ദ്രത്തിലേക്ക് സഹാറൻപുരിലെ പണ നിലവറയിൽനിന്ന് തിരിച്ചയച്ച തുകയിൽ 4.36 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതാണ് വലിയൊരു കൊള്ളയുടെ ചുരുളഴിയാൻ കാരണമായത്. ബാങ്കുകളിൽ എത്തുന്ന മുഷിഞ്ഞതും കേടുവന്നതുമായ നോട്ടുകൾ റിസർവ് ബാങ്കിലേക്ക് തിരികെ അയക്കുന്ന പതിവ് നടപടിക്കിടെയാണ് തുകയിലെ പൊരുത്തക്കേട് ആർബിഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇതോടെ റിസർവ് ബാങ്ക് അധികൃതർ ഈ ശാഖയിലെ മുഴുവൻ പണവും വിശദമായി പരിശോധിക്കാൻ നിർദേശം നൽകുകയായിരുന്നു.
തുടർന്ന് ബാങ്കിന്റെ ഉന്നത ഓഡിറ്റ് സംഘം സഹാറൻപുരിലെ പണ നിലവറയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ നോട്ടുകെട്ടുകളും അത്യാധുനിക മെഷീനുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് അധികൃതരെ ഞെട്ടിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. നിലവറയിലെ ഇരുമ്പ് പെട്ടികളിൽ അടുക്കിവെച്ചിരുന്ന നോട്ടുകളിൽ വലിയൊരു പങ്കും ഗുണനിലവാരം കുറഞ്ഞ കടലാസിൽ അച്ചടിച്ച വ്യാജ നോട്ടുകളാണെന്ന് തെളിഞ്ഞുത് . പ്രാഥമിക കണക്കെടുപ്പിൽ 7.4 കോടി രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെത്തിയെങ്കിലും നിലവറയിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ പണവും ഇനിയും എണ്ണിത്തീർന്നിട്ടില്ലാത്തതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയർന്നേക്കാമെന്ന് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ബാങ്കിലെ ശുചീകരണ തൊഴിലാളിയായ വിശാൽ കുമാറിനെതിരെയും പണം തട്ടിയതിന് പ്രത്യേക പരാതി നൽകിയിട്ടുണ്ട്. പണ നിലവറയിൽ എത്തുന്ന നോട്ടുകൾ എണ്ണുന്നതിലും കെട്ടുകളാക്കി മാറ്റുന്നതിലും സഹായിച്ചിരുന്ന ഇയാൾ നോട്ടുകെട്ടുകളിൽനിന്ന് പണം മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. എന്നാൽ, വിശാലിന്റെ ചെറിയ മോഷണങ്ങൾക്കപ്പുറം, 7.4 കോടി രൂപയോളം വരുന്ന വലിയ തുക നിലവറയിൽനിന്ന് ഘട്ടംഘട്ടമായി കടത്തുകയും പകരം അത്രയും തന്നെ വ്യാജ നോട്ടുകൾ പെട്ടികളിൽ നിറയ്ക്കുകയും ചെയ്തതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഒത്താശയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഇത്തരം പണ നിലവറകൾ തുറക്കുന്നതിനും പണം മാറ്റുന്നതിനും രണ്ട് ഉദ്യോഗസ്ഥരുടെ ഒപ്പുകളും പ്രത്യേക താക്കോലുകളും ആവശ്യമാണ്. ഇത്രയും സങ്കീർണമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങളെയും സിസിടിവി കാമറകളെയും മറികടന്ന് വ്യാജ നോട്ടുകൾ നിലവറയ്ക്കുള്ളിലേക്ക് കടത്തിയത് ആസൂത്രിത നീക്കത്തിലൂടെയാണെന്ന് കരുതപ്പെടുന്നു.
ബാങ്കിലെ മുൻ മാസങ്ങളിലെ രജിസ്റ്ററുകൾ, പണമിടപാട് രേഖകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പോലീസ് വിശദമായി ശേഖരിച്ചുവരികയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഹാറൻപുർ ഡിഐജി അഭിഷേകിന്റെ നേതൃത്വത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും ബാങ്കിലെത്തി പരിശോധന നടത്തിയത് . ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഇത്രയും വലിയ തുകയുടെ വ്യാജ നോട്ടുകൾ ബാങ്കിലെത്തിച്ചതിന് പിന്നിൽ വൻകിട കള്ളനോട്ട് വിതരണ സംഘങ്ങളുടെ ഇടപെടൽ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്.
പണ നിലവറകൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്ക് മാനേജ്‌മെന്റിന് സംഭവിച്ച കടുത്ത വീഴ്ചയെക്കുറിച്ച് റിസർവ് ബാങ്കും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ശാഖയിലെ ബാക്കി തുകയുടെ പരിശോധന പൂർത്തിയാകുന്നതോടെ നഷ്ടപ്പെട്ട യഥാർഥ തുകയുടെ കൃത്യമായ കണക്ക് പുറത്തുവരുമെന്ന് പോലീസ് അറിയിച്ചിരിക്കുന്നത്.
Comments