സ്കൂൾ സമയത്തെ ടിപ്പർ സർവീസ്: പെരുമ്പാവൂരിൽ എം.വി.ഡിയുടെ മിന്നൽ പരിശോധന 89 കേസുകളിലായി 2.68 ലക്ഷം പിഴ ഈടാക്കി
Editors Pick
September 01, 2026 | 12:19 PM
സ്കൂൾ സമയങ്ങളിലെ വിലക്ക് ലംഘിച്ച് സർവീസ് നടത്തിയ ടിപ്പർ ലോറികൾക്കും അമിതഭാരം കയറ്റിയ വാഹനങ്ങൾക്കുമെതിരെ പെരുമ്പാവൂർ മേഖലയിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) വ്യാപക പരിശോധന നടത്തി. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 89 കേസുകളിലായി 2,68,750 രൂപ പിഴ ഈടാക്കി.
നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായി തിരിഞ്ഞ് പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, നെടുങ്ങപ്ര എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പരിശോധനയിൽ നിരോധിത സമയത്ത് ഓടിയ ഏഴ് ടിപ്പർ ലോറികൾക്കെതിരെ കേസെടുത്തു.
വാഹനത്തിൻ്റെ ബോഡിയിൽ നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയ ഏഴ് ടിപ്പറുകൾക്ക് 45,000 രൂപ പിഴ ചുമത്തി. നികുതി അടയ്ക്കാത്ത രണ്ട് വാഹനങ്ങളും പിടിയിലായി.
അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റിയ രണ്ട് വാഹനങ്ങളിൽ നിന്നായി 65,000 രൂപ പിഴ ഈടാക്കി.
വിവിധ നിയമലംഘനങ്ങൾക്ക് 71 കേസുകൾ വേറെയും രജിസ്റ്റർ ചെയ്തു.
സ്കൂൾ സമയത്തെ ടിപ്പർ സർവീസും റോഡ് സുരക്ഷയ്ക്കും വിദ്യാർഥികളുടെ ജീവനും ഒരുപോലെ ഭീഷണിയാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു.
വാഹന ഉടമകളും ഡ്രൈവർമാരും സമയക്രമവും അനുവദനീയമായ ഭാരപരിധിയും കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Comments