ബസ് യാത്രക്കാരിയുടെ സ്വർണ്ണ മാല മോഷ്ടിച്ചു. മൂന്നുമാസത്തിനുശേഷം ആളെ കണ്ടെത്തി പിടികൂടി.
Editors Pick
August 26, 2026 | 04:53 AM
പാലക്കാട്: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്ന് രണ്ട് പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശിനിയും മണികണ്ഠന്റെ ഭാര്യയുമായ ആറായി (40) ആണ് അറസ്റ്റിലായത്.
മംഗലംഡാമിലെ വീട്ടമ്മയായ ലീലയുടെ ബാഗിൽ നിന്നാണ് സ്വർണമാല മോഷണം പോയത്. 2026 മേയ് 19-ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണം.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷണം നടത്തിയതായി സംശയിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ഇവരുടെ ചിത്രം തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ഏകദേശം മൂന്ന് മാസത്തിലേറെയായാ അന്വേഷണത്തിലുമായിരുന്നു. ഇതിനിടെയാണ്
സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ പോലീസ് കാണുന്നത്.
ഓണത്തിരക്കിനിടെ ഗോവിന്ദാപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന ബസിൽ പ്രതി കയറിയ വിവരം കൊല്ലങ്കോട് പോലീസിനെ അറിയിക്കുകയും അവരുടെ സഹായത്തോടെ പാലക്കാട് സൗത്ത് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
തിരക്കേറിയ ബസ് റൂട്ടുകളിൽ യാത്ര ചെയ്ത് സ്ത്രീകളുടെ സൈഡ് ബാഗുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. ഒരു ദിവസം തന്നെ നിരവധി തവണ മോഷണം നടത്തുകയും ഓട്ടോറിക്ഷകളിൽ രക്ഷപ്പെടുകയും ചെയ്യുന്നതായും പോലീസ് പറയുന്നു.
പ്രതിക്ക് മറ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ സമാനമായ കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു. ഓണം പ്രമാണിച്ച് പൊതുസ്ഥലങ്ങളിലും ബസുകളിലും മോഷണം തടയുന്നതിനായി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ എം.ആർ. അരുൺ കുമാർ, എസ്.ഐ. അജാസുദ്ദീൻ, ബാലകൃഷ്ണൻ, എ.എസ്.ഐ. സുഗുണ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, രാജീദ് ആർ., സുബി, ഷാലു കെ.എസ്., അജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Comments