സിപിഎമ്മിന് കടുത്ത പ്രഹരം ഏൽപിച്ച് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു
Editors Pick
January 22, 2026 | 10:45 AM

ദക്ഷിണ കേരളത്തിലെ സിപിഎമ്മിന് കനത്ത പ്രഹരം ഏൽപിച്ച് മുതിര്‍ന്ന നേതാവും മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയുമായ സുജ ചന്ദ്രബാബു പാര്‍ട്ടി വിട്ടു. മുസ്ലിം ലീഗില്‍ ചേര്‍ന്ന സുജയെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അംഗത്വം നല്‍കി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജയുടെ പുതിയ രാഷ്ട്രീയ നീക്കം.
സുജ ചന്ദ്രബാബു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. സിപിഎമ്മിന്റെ ഇപ്പോഴത്തെ വര്‍ഗീയ-ഫാസിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അവര്‍ വ്യക്തമാക്കി. യാതൊരുവിധ വാഗ്ദാനങ്ങളും ഇല്ലാതെ, സ്വന്തം ഇഷ്ടപ്രകാരമാണ് ലീഗിലേക്ക് വന്നതെന്നും ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐഷ പോറ്റി ഉന്നയിച്ച കാര്യങ്ങളില്‍ തനിക്കും അതേ നിലപാടാണുള്ളതെന്നും, ചില നേതാക്കളാണ് പാര്‍ട്ടിയില്‍ പലതും നിയന്ത്രിക്കുന്നതെന്നും സുജ വിമര്‍ശിച്ചു.
സുജ ചന്ദ്രബാബുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത സാദിഖലി തങ്ങൾ തെക്കന്‍ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ പ്രതിഭാസം രൂപപ്പെടുകയാണെന്ന് പറഞ്ഞു. മുസ്ലിം ലീഗില്‍ വിസ്മയമുണ്ടാകുന്നത് തെക്കന്‍ ജില്ലകളിലാണെന്നും തങ്ങള്‍ പറഞ്ഞു.
Comments