പാലക്കാട് ജില്ലയുടെ കായിക മുന്നേറ്റത്തിനു കുതിപ്പേകാൻ ലക്ഷ്യമിട്ട പാലക്കാട് ഇൻഡോർ സ്റ്റേഡിയം പണിതീരാതെ പാതിവഴിയിൽ
Editors Pick
August 07, 2026 | 03:38 AM
16 വർഷം മുൻപു നിർമാണം ആരംഭിച്ച സ്റ്റേഡിയത്തിനു നിലവിൽ ബലക്ഷയം ഉണ്ടോയെന്നു പരിശോധിച്ച ശേഷമേ തുടർനിർമാണം ആരംഭിക്കാൻ കഴിയൂവെന്നു സ്റ്റേഡിയത്തിന്റെ നിർമാണച്ചുമതലയുള്ള കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു. 2024ൽ കിഫ്ബിയിൽ നിന്ന് 14.5 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ നിർമാണം ആരംഭിക്കാനായിട്ടില്ല. സ്റ്റേഡിയത്തിന്റെ ബലം പരിശോധിക്കാനായി ഏജൻസികളിൽ നിന്നു ടെൻഡർ ക്ഷണിക്കേണ്ടതുണ്ട്. ഇതിന്റെ നടപടികൾ വൈകുന്നതാണു തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. ജില്ലാ കലക്ടർ ചെയർമാനും ടി.ആർ.അജയൻ സെക്രട്ടറിയുമായ സൊസൈറ്റിക്കാണു സ്റ്റേഡിയത്തിന്റെ പരിപാലനച്ചുമതല.
2010 മേയ് മൂന്നിനാണു പാലക്കാട് ഗവ.വിക്ടോറിയ കോളജിനു സമീപം 2.44 ഏക്കറിൽ സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. പക്ഷേ, പലകാരണങ്ങളാൽ നിർമാണം നിലച്ചു. പദ്ധതിക്ക് അന്നത്തെ എംപി എം.ബി.രാജേഷ് 50 ലക്ഷം രൂപയും രാജ്യസഭാംഗം കെ.ഇ.ഇസ്മായിൽ 25 ലക്ഷം രൂപയും ജില്ലയിലെ എംഎൽഎമാർ ചേർന്ന് 65 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ 60% പൂർത്തിയായെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ നിർമാണം മുടങ്ങി.
ബാസ്കറ്റ്ബോൾ, വോളിബോൾ, ബാഡ്മിന്റൻ, ചെസ്, ബേസ് ബോൾ, സ്ക്വാഷ്, ടേബിൾ ടെന്നിസ്, കബഡി, ഖോഖൊ, നെറ്റ് ബോൾ തുടങ്ങിയ ഇനങ്ങളിൽ പരിശീലനവും ടൂർണമെന്റുകളും നടത്താൻ കഴിയുന്ന വിധത്തിലായിരുന്നു നിർമാണം. 1,200 പേർക്ക് ഇരുന്നു കളി കാണാനുള്ള ഗാലറി, മൂന്നു നിലകളിലായി 40 കടമുറികൾ, കായികതാരങ്ങൾക്കും പരിശീലകർക്കും മറ്റും താമസിക്കാൻ 15 മുറികൾ, ഡോർമട്രികൾ, ഓഫിസ് തുടങ്ങി സൗകര്യങ്ങളോടെയായിരുന്നു പദ്ധതി.
Comments