സമാധാനം തേടി ഇസ്രയേലിൽ നിന്ന് ജൂതന്മാരുടെ ചരിത്രപരമായ കൂട്ടപ്പലായനം; സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ട് രാജ്യം
Editors Pick
August 04, 2026 | 06:40 AM
സമാധാനവും സ്വസ്ഥതയും തേടി ഇസ്രയേലിൽ നിന്നുള്ള ജൂതന്മാരുടെ കൊഴിഞ്ഞുപോക്ക് റെക്കോർഡ് വേഗത്തിലെന്ന് കണക്കുകൾ. 2023-ൽ തുടങ്ങിയ ഈ തരംഗം കഴിഞ്ഞ വർഷവും സജീവമായി തുടർന്നുവെന്നും ഈ നില തുടർന്നാൽ അത് രാജ്യത്തിന്റെ സാമ്പത്തികമായ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കുമെന്നും തെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്ന് ജൂതന്മാർ ഇസ്രയേലിലേക്ക് പലായനം ചെയ്യുന്നതായിരുന്നു കാലങ്ങളായുള്ള പതിവെങ്കിൽ ഹമാസിന്റെ ആക്രമണമുണ്ടായ 2023 മുതൽ സ്ഥിതി മാറുകയായിരുന്നുവെന്നാണ് പഠനം പറയുന്നത്. 2023, 24 വർഷങ്ങളിലായി ഒരു ലക്ഷം ഇസ്രയേലികളാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത് . 2025-ലും ഈ സ്ഥിതിക്ക് മാറ്റമുണ്ടായില്ല എന്നും 45000-നും 50000-നുമിടയിൽ പൌരന്മാർ രാജ്യം വിട്ടതായും കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് .
നീണ്ടുനിൽക്കുന്ന സൈനിക സംഘർഷങ്ങളും ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളും രാജ്യത്തെ നിലവിലെ സുരക്ഷാ അന്തരീക്ഷവുമാണ് ഇത്രയധികം ആളുകളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് . തെൽ അവീവ് സർവകലാശാലയിലെ ഇക്കോണമിക്സ് ഫോറം ഫോർ ഡെമോക്രസി തലവൻ പ്രൊഫ. ഇത്തായ് അത്തർ, പ്രൊഫ. നിതായ് ബെർഗ്മാൻ, ദൊറോൺ സമീർ എന്നിവർ ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്
2023 മുതൽ 2025 വരെയുള്ള മൂന്ന് വർഷത്തെ കാലയളവിൽ വിദേശത്തേക്ക് പോയ ഇസ്രായേലികളുടെ എണ്ണം 2,68,509 ആണ്. 2010 നും 2019 നും ഇടയിലുള്ള കാലയളവിൽ പ്രതിവർഷം ഏതാണ്ട് 60,000 ആളുകൾ മാത്രമാണ് ഇത്തരം യാത്രകൾ നടത്തിയിരുന്നത്.
ചരിത്രപരമായി വിദേശത്തുനിന്ന് ഇസ്രായേലിലേക്ക് എത്തുന്ന ജൂതന്മാരുടെ എണ്ണം തിരിച്ചുപോകുന്നവരേക്കാൾ കൂടുതലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തിരികെ വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ രാജ്യം വിട്ടുപോകുന്ന അപൂർവമായ പ്രതിസന്ധിയാണ് ഇസ്രായേൽ നേരിടുന്നു . 2024, 2025 വർഷങ്ങളിൽ മാത്രം രാജ്യത്തേക്ക് എത്തിയതിനേക്കാൾ 50,000 ലധികം ആളുകൾ പുറത്തേക്ക് പോയതായാണ് കണക്കുകൾ രേഖപെടുത്തുന്നത്.
ഉന്നത വിദ്യാഭ്യാസമുള്ളവരും സാങ്കേതിക വിദഗ്ധരുമാണ് രാജ്യം വിടുന്നവരിൽ ഭൂരിഭാഗവും. ഈ പ്രതിഭാസം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതിരോധ ശേഷിയെയും വരുംനാളുകളിൽ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
Comments