അശ്ലീല വിഡിയോ വിവാദം; കർണാടക ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനെതിരെ പിരിച്ചുവിടൽ നടപടിയെന്ന് സൂചന
Editors Pick
January 20, 2026 | 04:34 PM

ബാംഗളൂരു: ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ അശ്ലീല വിഡിയോ വൈറലായ സംഭവത്തില്‍ സസ്‌പെൻഷന് പിന്നാലെ പിരിച്ചുവിടല്‍ നടപടിയുണ്ടാകാമെന്ന് സൂചന നല്‍കി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി.
സർക്കാർ ജീവനക്കാരന് അനുയോജ്യമല്ലാത്ത പെരുമാറ്റവും സർവിസ് ചട്ടങ്ങള്‍ ലംഘിച്ചതുമാണ് സസ്‌പെൻഷന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടിയായാണ് സസ്‌പെൻഷൻ അനിവാര്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം അതനുസരിച്ച് അടുത്ത നടപടി സ്വീകരിക്കും'
മന്ത്രി പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ കാണാൻ ശ്രമിച്ചതായി റിപ്പോർട്ടുകള്‍ വന്നതിനെക്കുറിച്ച് പ്രതികരിച്ച പരമേശ്വര താൻ വിഷയത്തില്‍ ഒരുതരത്തിലും ഇടപെടില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, റാവുവിന് സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും സർക്കാർ നടപടിയെടുക്കുന്നതില്‍ മടിച്ചില്ലെന്നും, ആവശ്യമായാല്‍ പിരിച്ചുവിടല്‍ വരെ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു. ഈ സംഭവം പൊലീസിനും മറ്റു വകുപ്പുകള്‍ക്കും നാണക്കേടുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments