ഗൾഫിൽ വിണ്ടും യുദ്ധ ഭീതി, അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ബഹ്റൈനിലും കുവൈത്തിലും ഇറാൻ്റെ ശക്തമായ ആക്രമണം
Editors Pick
July 14, 2026 | 05:20 AM
പശ്ചിമേഷ്യയെ വീണ്ടും ഭീതിയിലാഴ്ത്തി യുഎസ്-ഇറാൻ സൈനിക സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നു . ഇറാൻ്റെ തന്ത്രപ്രധാന മേഖലകളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയായി മേഖലയിലെ മൂന്ന് യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചിരിക്കുകയാണ് ഇറാൻ. കുവൈത്ത്, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ വൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയിട്ടുള്ളത്.
കുവൈത്തിലെ രണ്ട് പ്രമുഖ വ്യോമതാവളങ്ങളിലെ അമേരിക്കയുടെ അത്യാധുനിക 'പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും' റഡാർ സ്റ്റേഷനുകളും ഇന്ധന സംഭരണികളും പൂർണമായും തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെടുന്നു .കുവൈത്തിലെ സൈനിക കേന്ദ്രത്തിൽനിന്നു വൻ തോതിൽ തീഗോളങ്ങളും പുകപടലങ്ങളും ഉയരുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങൾക്ക് നേരെ നടത്തിയ പ്രിസിഷൻ സ്‌ട്രൈക്കുകൾക്ക് മറുപടിയായി 'കണ്ണിന് കണ്ണ്' എന്നു പേരിട്ട സൈനിക ഓപ്പറേഷനാണ് ഐ.ആർ.ജി.സി നടത്തിയിട്ടുള്ളത്. കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം.
തകർത്തത് പേട്രിയറ്റ് പ്രതിരോധ കോട്ട. കുവൈത്തിലെ 'അലി അൽ-സലേം വ്യോമതാവളത്തിൽ' വിന്യസിച്ചിരുന്ന അമേരിക്കയുടെ അത്യാധുനിക പേട്രിയറ്റ് ആന്റി-മിസൈൽ സംവിധാനങ്ങളെയാണ് ഇറാന്റെ മിസൈലുകൾ തകർത്തത്. ആക്രമണത്തിൽ ഈ കേന്ദ്രം പൂർണമായി തീഗോളമായി മാറിയെന്ന് റിപ്പോർട്ട്.
റഡാറും ഇന്ധന ടാങ്കുകളും: 'അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ' തന്ത്രപ്രധാനമായ എഫ്.പി.എസ് റഡാർ സംവിധാനത്തിലും യുഎസ് സൈന്യത്തിന്റെ ഇന്ധന ടാങ്കുകളിലും ഇറാൻ മിസൈലുകൾ പതിച്ചു.
ജോർദാനിലും ബഹ്റൈനിലും ആക്രമണം: കുവൈത്തിന് പുറമെ ബഹ്റൈനിലെ 'ഷെയ്ഖ് ഈസ വ്യോമതാവളത്തിന്' നേരെയും ജോർദാനിലെ യുഎസിന്റെ 'പ്രിൻസ് ഹസ്സൻ വ്യോമതാവളത്തിന്' നേരെയും ഇറാന്റെ ഡ്രോൺ-മിസൈൽ വർഷം ഉണ്ടായി. ഇവിടെയുള്ള വൻ ആയുധശേഖരത്തിനും ഇന്ധന ഡിപ്പോകൾക്കും കനത്ത നാശനഷ്ടമുണ്ടായതായി ഇറാൻ അവകാശപ്പെടുന്നുണ്ട്.
Comments