പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്കോ.. ഇറാനും യുഎസും തമ്മിലുള്ള സൈനിക നീക്കങ്ങൾ ഗുരുതര ഘട്ടത്തിൽ
Editors Pick
July 13, 2026 | 01:32 PM
പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്കെന്ന ആശങ്ക ശക്തമാക്കിക്കൊണ്ട് ഇറാനും യുഎസും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതീവ ഗുരുതരമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് മേഖലയിൽ യുദ്ധപ്രതീതി വീണ്ടും ശക്തമായിട്ടുള്ളത്.അമേരിക്കയെ പ്രകോപിപ്പിച്ചത് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് കടലിടുക്കിലൂടെ സഞ്ചരിച്ച അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളാണ്. കരാർ ലംഘിച്ച ഇറാന് കടുത്ത തിരിച്ചടി നൽകാൻ പ്രസിഡന്റ് ട്രംപ് നിർദ്ദേശം നൽകിയതോടെ യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) ഇറാന്റെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് വൻതോതിലുള്ള വ്യോമാക്രമണം ആരംഭിച്ചു.
ഇറാന്റെ മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ റഡാറുകൾ, നാവിക ബോട്ടുകൾ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് സൈനിക ലക്ഷ്യങ്ങൾക്ക് നേരെയാണ് അമേരിക്കൻ സൈന്യം തുടർച്ചയായ ദിവസങ്ങളിൽ ബോംബാക്രമണം നടത്തിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായി 'വൺവേ അറ്റാക്ക്' സീ ഡ്രോണുകളും ഈ ആക്രമണങ്ങൾക്കായി യുഎസ് ഉപയോഗിച്ചിട്ടുണ്ട്.
ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചതായി ഇറാനും അറിയിച്ചു. ആക്രമണങ്ങളെത്തുടർന്ന് പല ഗൾഫ് രാജ്യങ്ങളിലും സൈറണുകൾ മുഴങ്ങുകയും മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിടുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും അടച്ചതായി ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും സഖ്യകക്ഷികളുടെ സഹായത്തോടെ അന്താരാഷ്ട്ര കപ്പലുകളുടെ സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കാൻ തങ്ങൾ സദാ സന്നദ്ധരാണെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.
Comments