മരണസംഖ്യ ഏഴായി മീനാക്ഷിപ്പുഴയിൽ നിന്ന് സർവെയറുടെ മൃതദേഹം കണ്ടെത്തി.ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു.
Editors Pick
July 10, 2026 | 09:41 AM
മരണസംഖ്യ ഏഴായി
മീനാക്ഷിപ്പുഴയിൽ നിന്ന് സർവെയറുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു.
മേപ്പാടി: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശിയും തുരങ്കപാത നിർമാണ കമ്പനിയിലെ സർവെയറുമായ രാകേഷ് ഗുച്ചെത് (24) എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മീനാക്ഷിപ്പുഴയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം എംബാമിംഗ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
ദുരന്തത്തിൽ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളിൽ സർവെയറായ അസ്ഹറുദ്ദീൻ അൻസാരി (ഉത്തർപ്രദേശ്), എൻജിനിയർ രാഹുൽ ശർമ്മ (ഹിമാചൽ പ്രദേശ്), എസ്‌കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ (ബിഹാർ) എന്നിവരും ഉൾപ്പെടുന്നു. വ്യാഴാഴ്ച മാത്രം മൂന്ന് മൃതദേഹങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയത്.
നിർമാണ കമ്പനിയുടെ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതും മീനാക്ഷിപ്പുഴയിലെ വെള്ളം തെളിഞ്ഞതും രക്ഷാപ്രവർത്തനത്തിന് സഹായകരമായതായി അധികൃതർ അറിയിച്ചു.
എൻ.ഡി.ആർ.എഫ്., അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മണ്ണിടിഞ്ഞ പ്രദേശത്തും മീനാക്ഷിപ്പുഴയിലും വ്യാപക തിരച്ചിൽ തുടരുകയാണ്. കാണാതായ അവസാന വ്യക്തിയെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.
Comments