കൊഴിഞ്ഞാമ്പാറ അതിർത്തിമേഖലയിൽ കോഴിപ്പോര്; അഞ്ചുപേർ അറസ്റ്റിൽ പത്ത് പോരുകോഴികളും പണവും പിടിച്ചെടുത്തു; കോഴിപ്പോര് സംഘങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കി
Editors Pick
June 28, 2026 | 07:54 AM
കൊഴിഞ്ഞാമ്പാറ: കേരള–തമിഴ്‌നാട് അതിർത്തി മേഖലയിലെ അനധികൃത കോഴിപ്പോരിനെതിരെ നടത്തിയ പ്രത്യേക പരിശോധനയിൽ അഞ്ചുപേരെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പത്ത് പോരുകോഴികളും 6,020 രൂപയും പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായവർ മേനോൻപാറ കൗസപ്പാറ സ്വദേശി രാജൻ (37), തമിഴ്നാട്ടിലെ കോയമ്പത്തൂർ കിണത്തുക്കടവ് സ്വദേശി വിഷ് (31), പൊള്ളാച്ചി മൂലനൂർ സ്വദേശി സതീഷ്‌കുമാർ (33), ഉദുമൽപേട്ട സ്വദേശി ശെന്തിൽകുമാർ (51), തിരുപ്പൂർ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവരാണ്.
വടകരപ്പതി പഞ്ചായത്തിലെ പരിശക്കൽ എലിക്കിലാംപാറ പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടത്തിയ പരിശോധനയിലാണ് സംഘം പോലീസിന്റെ പിടിയിലായത്. കോഴിപ്പോര് നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന പത്ത് പോരുകോഴികളെയും പന്തയത്തുകയായ 6,020 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇൻസ്പെക്ടർ കെ.എസ്. സന്ദീപിന്റെ നിർദേശപ്രകാരം ജി.എസ്.ഐ. വി. ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്. അനീഷ്, എൻ. ശരവണൻ, ബി. സഞ്ജു, ആർ. ഗുരുവായൂരപ്പൻ, എസ്. രഞ്ജിത്ത്, വി. ഷിജു, എസ്. അശോക്, കെ. സുഭാഷ്, എ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പിടിച്ചെടുത്ത പത്ത് പോരുകോഴികൾ സ്റ്റേഷനിൽ ലേലം ചെയ്തപ്പോൾ 41,700 രൂപ ലഭിച്ചതായും പോലീസ് അറിയിച്ചു.
കേരള–തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളായ വേലന്താവളം, അനുപ്പൂർ, മലയാണ്ടി കൗണ്ടനൂർ, എല്ലപട്ടാംകോവിൽ, എരുത്തേമ്പതി, എടുപ്പുകുളം, പോക്കാൻതോട് തുടങ്ങിയ മേഖലകളിലെ ഒഴിഞ്ഞ പറമ്പുകളും സ്വകാര്യ തെങ്ങിൻതോപ്പുകളും കേന്ദ്രീകരിച്ചാണ് കോഴിപ്പോര് സംഘങ്ങൾ സജീവമാകുന്നതെന്ന് പോലീസ് വ്യക്തമാക്കി.
തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും പൊങ്കൽ, സംക്രാന്തി, ദീപാവലി തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന കോഴിപ്പോര്, അതിർത്തി മേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതായാണ് വിവരം. കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ മേഖലകളിൽ നിന്നുള്ള നിരവധി പേർ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ അതിർത്തി ഗ്രാമങ്ങളിലെത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
അടുത്തിടെയും സമാന കേസിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നു. അതിർത്തി മേഖലകളിൽ അനധികൃത കോഴിപ്പോരും ചൂതാട്ടവും തടയുന്നതിനായി പരിശോധനകളും നിരീക്ഷണവും തുടരുമെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു.
Comments