ഇറാൻ്റെ 'ജെല്ലിഫിഷ് ഡ്രോണുകൾ' തീമഴ പോലെ വർഷിച്ചു. വെടിയേറ്റ് വീഴും മുമ്പ് കണ്ട അമ്പരപ്പിക്കുന്ന ആ കാഴ്ചയെന്ന് യുഎസ് പൈലറ്റ്
Editors Pick
June 25, 2026 | 03:36 AM
ഇറാന്റെ ഡ്രോൺ ആയുധക്കരുത്ത് വെളിപ്പെടുത്തുന്ന അതീവ രഹസ്യ വിവരങ്ങൾ പുറത്ത്. യുദ്ധത്തിനിടയിൽ ഇറാന്റെ വ്യോമാതിർത്തിയിൽ വെടിവച്ചിടപ്പെട്ട യുഎസ് വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനത്തിന്റെ പൈലറ്റ് നൽകിയ ഇന്റലിജൻസ് വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമമായ 'സിഎൻഎൻ' ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആകാശത്ത് ഇറാന്റെ അസംഖ്യം ഡ്രോണുകൾ ഒന്നിച്ച് ചേർന്ന് 'ജെല്ലിഫിഷ്' മത്സ്യങ്ങളുടെ രൂപത്തിൽ പടയണി തീർത്താണ് തന്റെ അത്യാധുനിക യുദ്ധവിമാനത്തെ വളഞ്ഞുപിടിച്ച് വീഴ്ത്തിയതെന്ന് പൈലറ്റ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയപ്പെടുന്നു.
അമേരിക്കയുടെ അത്യാധുനിക എഫ്-15 യുദ്ധവിമാനം ഇറാൻ വെടിവച്ചിടുന്നത് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന യുദ്ധത്തിലാണ്.
വിമാനം തകരുന്നതിന് തൊട്ടുമുൻപ് ആകാശത്ത് കണ്ട ദൃശ്യങ്ങൾ പൈലറ്റ് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വിവരിച്ചത് ഇങ്ങനെ.
''ആകാശത്ത് ഒരു വലിയ മൈൻഫീൽഡ് പോലെ നൂറുകണക്കിന് ഡ്രോണുകൾ നിരന്നുനിൽക്കുകയായിരുന്നു. അവയെല്ലാം കൃത്യമായ ഏകോപനത്തോടെ ഒന്നിച്ച് ചലിച്ചുകൊണ്ട് ആകാശത്ത് ഒരു ഭീമൻ 'ജെല്ലിഫിഷ്' രൂപം കൈക്കൊണ്ടു. വലിയ ഡ്രോണുകൾക്ക് താഴെയായി ചെറിയ ഡ്രോണുകൾ അതിന്റെ കാലുകൾ പോലെ തൂങ്ങിക്കിടക്കുകയായിരുന്നു. അവയെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ട് ഒരൊറ്റ ശരീരം പോലെയാണ് നീങ്ങിയത്. ശരിക്കും അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യ പോലെയാണ് തനിക്ക് തോന്നിയത്.''
ഈ അത്ഭുതകരമായ ഡ്രോൺ പടയണി രൂപീകരണമാണ് അമേരിക്കയുടെ എഫ്-15 വിമാനത്തിന്റെ റഡാറുകളെയും പ്രതിരോധ സംവിധാനങ്ങളെയും പൂർണമായി ജാം ചെയ്തുകൊണ്ട് അതിനെ തകർക്കാൻ ഇറാനെ സഹായിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീമഴ വർഷിക്കും പോലെയുള്ള കാഴ്ചയായിരുന്നു ഇതെന്നും വിലയിരുത്തലുണ്ട്.
പൈലറ്റ് വിവരിച്ച ഈ വിചിത്ര സാങ്കേതികവിദ്യയെ സൈനിക ഭാഷയിൽ 'വൺ-ടു-മെനി മെഷ്ഡ് നെറ്റ്വർക്കിങ്' എന്നാണ് വിളിക്കുന്നത്. ഇതിലൂടെ ഒരൊറ്റ ഡ്രോൺ ഓപറേറ്റർക്ക് ഒരേസമയം നൂറുകണക്കിന് ഡ്രോണുകളെ പരസ്പരം ആശയവിനിമയം നടത്താൻ തക്കവണ്ണം കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും. ആകാശത്ത് ഒരു ഡ്രോൺ തകർന്നാൽ പോലും ബാക്കിയുള്ള ഡ്രോണുകൾ ഒന്നിച്ച് ചേർന്ന് തങ്ങളുടെ മുൻകൂട്ടി നിശ്ചയിച്ച ഘടന നിലനിർത്തിക്കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ആക്രമണം തുടരാം.
ഇറാന് ഇത്തരമൊരു സൈനികശേഷിയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ ഇതുവരെ വിലയിരുത്തിയിരുന്നില്ല. എന്നാൽ, ഇതിന് പിന്നിൽ റഷ്യയുടെയും ചൈനയുടെയും കനത്ത പങ്കാളിത്തമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Comments