വീണ്ടും വിനി മാജിക്കില്‍ ബ്രസീലിയൻ കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ല്‍, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട്
Sports
June 25, 2026 | 02:00 AM
ഫ്ലോറിഡ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ അവസാന പോരില്‍ സ്കോട്ട്‍ലാൻഡിനെ തകർത്തെറിഞ്ഞ് ബ്രസീലിയൻ തേരോട്ടം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികള്‍ യൂറോപ്പിന്‍റെ കരുത്തുമായി എത്തിയ സ്കോട്ടിഷ് പടയെ തുരത്തിയത്.
വിനി ജൂനിയർ ബ്രസീലിന് വേണ്ടി രണ്ട് ഗോളും മത്യേയൂസ് കൂഞ്ഞ ഒരു ഗോളും പേരിലാക്കി. സ്കോട്ട്ലൻഡിന്‍റെ പന്തടക്കത്തോടെയാണ് ഒന്നാം പകുതി തുടങ്ങിയത്. ബ്രസീലിനെ തടുത്തുനിർത്തി പന്ത് കാലില്‍ നിർത്താൻ യൂറോപ്യൻ പടയ്ക്ക് സാധിച്ചു. എന്നാല്‍, കളിയുടെ ഗതിമാറാൻ അധിക നേരം വേണ്ടി വന്നില്ല. അമിതാത്മവിശ്വാസത്തോടെ സ്വന്തം ബോക്സിനുള്ളില്‍ പന്ത് തട്ടിയ സ്കോട്ട്ഡലൻഡിന് പിഴച്ചപ്പോള്‍ വിനീഷ്യസ് ജൂനിയറർക്ക് കിട്ടിയത് സുവര്‍ണാവസരമായിരുന്നു. ലോകകപ്പിലെ മൂന്നാം മത്സരത്തിലും തുടർച്ചയായി ഗോള്‍ നേടി റയല്‍ മാഡ്രിഡിന്‍റെ സ്റ്റാര്‍ ബോയ് അനായാസം വലചലിപ്പിച്ചു. ബ്രസീലിന്‍റെ ഒറ്റപ്പെട്ട നീക്കങ്ങളും സ്കോട്ട്ലാൻഡിന്‍റെ പൊസഷൻ ഗെയിമുമായി മത്സരം വീണ്ടും മുന്നോട്ട് പോയി.
ഇതിനിടെ ആദ്യ ഗോളിന് സമാനമായി സ്കോട്ട്ലാൻഡ് താരത്തിന് സംഭവിച്ച പിഴവ് വിനിക്ക് രണ്ടാം ഗോള്‍ അവസരമൊരുക്കി. പക്ഷേ ബ്രസീലിയൻ ആരവത്തെ നിശബ്‍ദമാക്കി വാര്‍ തീരുമാനം കാനറികള്‍ക്ക് എതിരായി. എതിരില്ലാത്ത ഒരു ബ്രസീലിയൻ ഗോളില്‍ ആദ്യ പകുതി അവസാനിക്കുമെന്ന കരുതിയപ്പോള്‍ വിനിയെ തേടി തന്‍റെ അടുത്ത ഗോളും എത്തി. ഇത്തവണയും പന്ത് ക്ലിയര്‍ ചെയ്യുന്നതിലെ സ്കോട്ടിഷ് അബദ്ധമാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രൂണോ ഗുമെയ്റഷിന്‍റെ പറന്നിറങ്ങിയ ക്രോസില്‍ വിനിക്ക് തലവയ്ക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സെക്കൻഡ് ഹാഫില്‍ സ്കോട്ട്ലാൻഡ് കൂടുതല്‍ അപകടകാരികളായി. നിരന്തരം ബ്രസീലിയൻ ഗോള്‍ മുഖം ലക്ഷ്യമാക്കി സ്കോട്ടിഷ് ആക്രമണങ്ങള്‍ എത്തി. പലതും ഫിനിഷിംഗിലെ കൃത്യതയില്ലായ്മ കൊണ്ട് ഗോളില്‍ കലാശിക്കാതെ പോവുകയായിരുന്നു. ഇതിനിടെ 60-ാം മിനിറ്റില്‍ മത്യേയൂസ് കൂഞ്ഞയിലൂടെ ബ്രസീല്‍ വിജയം ഉറപ്പിക്കുകയും ചെയ്തു.ബ്രൂണോയുടെ കിടിലൻ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍. ഒടുവില്‍ 75-ാം മിനിറ്റില്‍ ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം പിറന്നു. ഏറെക്കാലത്തിന് ശേഷം മഞ്ഞ ജേഴ്സിയില്‍ കളത്തിറങ്ങി. ലഭിച്ച സമയത്തില്‍ ഒരു ഷോട്ട് ഉതിർക്കാനും താരത്തിന് സാധിച്ചു.
മൊറോക്കൻ വിജയഗാഥ
ഗ്രൂപ്പ് സിയില്‍ വിജയം നേടി മൊറോക്കയും.ഹെയ്തിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മൊറോക്കോ തകർത്തത്. വിജയം സ്വന്തമാക്കാനുള്ള രണ്ട് ടീമുകളും ചൂടും ചൂരും നിറഞ്ഞ പോരാട്ടമാണ് മൊറോക്കോയും ഹെയ്തിയും തമ്മില്‍ നടന്നത്. കരുത്തരായ മൊറോക്കയെ ഞെട്ടിച്ച് ആദ്യം മുന്നിലെത്തിയത് ഹെയ്തിയാണ്. ഗോള്‍ കീപ്പര്‍ യാസിൻ ബോണോയുടെ ഓണ്‍ ഗോളിലൂടെ ഹെയ്തി സ്കോര്‍ ബോര്‍ഡ് തുറന്നു. ഹെയ്തി ബോക്സിലേക്ക് നിരന്തരം നടത്തിയ ആക്രമണങ്ങള്‍ക്കെടുവില്‍ അഷ്റഫ് ഹക്കീമിയിലൂടെ മൊറോക്ക ഗോള്‍ മടക്കി. പിന്നാലെ വില്‍സണ്‍ ഇസ്‍ഡോര്‍ ഹെയ്തിയെ വീണ്ടും മുന്നിലെത്തിച്ചു. മൊറോക്കോയുടെ ഇസ്മെയില്‍ സൈബരിയും വലകുലുക്കിയതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ സൗഫിയാനി റഹീമിയിലൂടെയും ജെസ്സിമി യാസിനൂടെയാണ് മൊറോക്കോ വിജയം പിടിച്ചെടുത്തത്. ഗ്രൂപ്പിലെ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ഏഴ് പോയിന്‍റുമായി ബ്രസീല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. മൊറോക്കോയാണ് രണ്ടാമത്. ഇരുടീമുകളും അവസാന 32 ഉറപ്പിച്ച് കഴിഞ്ഞു
Comments