പി എം ശ്രീ: യു ഡി എഫ് സര്‍ക്കാര്‍ പിന്മാറുക* *താക്കീതായി സിപിഐ പ്രക്ഷോഭം*
Kerala
June 24, 2026 | 10:39 AM
മുഖ്യമന്ത്രി പൊള്ളത്തരങ്ങളുടെ രാജകുമാരന്‍: കെ ജി ശിവാനന്ദന്‍
തൃശൂര്‍:- നിലപാടുകളുടെ രാജകുമാരനാണ് താനെന്ന് വീമ്പുപറയുന്ന മുഖ്യമന്ത്രി യാതൊരു നിലപാടുമില്ലാത്ത പൊള്ളത്തരങ്ങളുടെ രാജകുമാരനാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ പറഞ്ഞു. പി എം ശ്രീ വിഷയത്തില്‍ പ്രതിഷേധിച്ച് സിപിഐ തൃശൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഏതുവിധേനയും അധികാരത്തിലെത്താന്‍ പച്ചക്കള്ളങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു വി ഡി സതീശന്‍. അധികാരം ലഭിച്ചതോടെ മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങുകയും പുതിയ കള്ളങ്ങള്‍ കണ്ടെത്തുകയും പി ആര്‍ ഏജന്‍സികള്‍ വഴി ലജ്ജാലേശമില്ലാതെ പ്രചരിപ്പിക്കുകയുമാണ്. സതീശൻ്റെ ഒരു കാൽ ആർ എസ് എസിൻ്റെ വള്ളത്തിലും മറ്റേ കാൽ യുഡിഎഫിൻ്റെ വള്ളത്തിലുമാണ്. കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹം ഈ കാപട്യം തിരിച്ചറിയണം. ആര്‍ എസ് എസ് അജണ്ട തന്ത്രപൂര്‍വ്വം കേരളത്തില്‍ സന്നിവേശിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാനുള്ള തിരക്കിട്ട നീക്കം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ പിന്നിലെ ഗൂഢാലോചന മനസ്സിലാക്കി പദ്ധതി കേരളത്തില്‍ നടപ്പാക്കേണ്ടതില്ല എന്ന നിലപാടെടുത്തു. തങ്ങള്‍ അധികാരത്തിലേറിയാല്‍ ആദ്യം ചെയ്യുന്നത് പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുകയായിരിക്കും എന്ന് പറഞ്ഞ മുസ്ലീംലീഗിന്റെ പൊതു വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയ്‌ക്കൊപ്പം ചേര്‍ന്ന് അതിവേഗം പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ്. കോണ്‍ഗ്രസ്സിന്റെയും മുസ്ലീംലീഗിന്റെയും നേതാക്കള്‍ ഈ വിഷയത്തില്‍ എടുക്കുന്ന ഇരട്ടത്താപ്പ് നയം കേരളജനത തിരിച്ചറിഞ്ഞു കഴിഞ്ഞതായും യുഡിഎഫ് സർക്കാർ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതുവരെ ശക്തമായ പോരാട്ടം തുടരുമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐ മണ്ഡലം അസി. സെക്രട്ടറി ടി ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് കെ ബി സ്വാഗതവും സി ആർ റോസിലി നന്ദിയും പറഞ്ഞു. ടി ആർ അനിൽകുമാർ, ഐ സതീഷ് കുമാർ, റോയ് കെ പോൾ, കെ എൻ രഘു, ശാന്ത അപ്പു, ജി എം അഖിൽ, ജയമോഹനൻ, അജയഘോഷ്, ഷാജു കുണ്ടോളി, ഇബ്രാഹിം ടി കെ എന്നിവർ നേതൃത്വം നൽകി.
Comments