കെ.എസ്.ആർ.ടി.സി. ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ*
Kerala
June 24, 2026 | 10:38 AM
പാലക്കാട്: ജീവനക്കാർ നോക്കി നിൽക്കേ പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപത്ത് നിന്ന് ബസ് ഓടിച്ചുകൊണ്ടുപോയ യുവാവ് 18 ദിവസങ്ങൾക്ക് ശേഷം പോലീസ് പിടിയിലായി. മേപ്പറമ്പ് നെല്ലിക്കാട് കാദർ മൻസിലിൽ ഫാസിൽ (25) ആണ് അറസ്റ്റിലായത്.
ജൂൺ 7-ന് പുലർച്ചെ 2.50 ഓടെയാണ് സംഭവം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള മദ്യശാലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് കാണാതാകുകയായിരുന്നു. പിന്നീട് ടൗൺ ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ ബസ് കണ്ടെത്തി.
സംഭവത്തിന് ശേഷം തമിഴ്നാട്, ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഞ്ചരിച്ച പ്രതി നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് മണപ്പുള്ളിക്കാവിന് സമീപത്ത് നിന്ന് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.
പോലീസ് ചോദ്യം ചെയ്യലിൽ മദ്യലഹരിയിലായിരുന്നപ്പോൾ ബസ് ഓടിക്കാനുള്ള ആഗ്രഹം തോന്നിയതിനാലാണ് വാഹനം എടുത്തതെന്ന് ഫാസിൽ മൊഴി നൽകി. ബസിൽ കയറി സ്റ്റാർട്ട് ബട്ടൺ അമർത്തിയപ്പോൾ വാഹനം പ്രവർത്തനം ആരംഭിച്ചതോടെ ഓടിച്ചുപോയതാണെന്നും ഇയാൾ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളും സ്കൂട്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. സംഭവത്തിന് മുമ്പ് മറ്റൊരാളോടൊപ്പം സ്കൂട്ടറിൽ ഡിപ്പോ പരിസരത്ത് എത്തിയതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ഫാസിലിനെതിരെ മോഷണം, അടിപിടി, ലഹരിക്കടത്ത് ഉൾപ്പെടെ ഒൻപത് കേസുകൾ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
🚛 ലോറി മോഷണക്കേസിലും പങ്ക്
ബസ് മോഷണം നടന്ന അതേ ദിവസം രാവിലെ ഡി.പി.ഒ റോഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു മിനിലോറിയും മോഷണം പോയിരുന്നു. ഈ കേസിലും ഫാസിലിന് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.
യാക്കര സ്വദേശിയുടെ ലോറിയാണ് നഷ്ടമായത്. പിന്നീട് കോയമ്പത്തൂരിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ വാഹനം കണ്ടെത്തി. ലോറിയിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ പരിശോധിച്ചപ്പോഴാണ് ഫാസിലുമായി ബന്ധമുള്ള തെളിവുകൾ ലഭിച്ചത്.
എസ്.ഐ. കെ. സലീം, ഷബീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments