തടാകത്തിൽ നടക്കുന്നതിനിടയിൽ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു
Story
January 17, 2026 | 02:28 PM

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മരിച്ച രണ്ടു പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. രണ്ടാമത്തെയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്.
മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനുപ്രകാശ് എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സേന പോയിന്‍റിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തടാകത്തിലൂടെ നടക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ഇവിടുത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
സംസ്ഥാന സ്കൂൾ കലോത്സവം; നാദവിസ്മയം തീർത്ത് ദേവ്ന
തൃശൂർ: വേഗവിരലുകൾ കൊണ്ട് വീണ വാദനത്തിൽ നാദവിസ്മയം തീർത്ത ദേവ്നയ്ക്ക് തുടർച്ചയായ നാലാം വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ്. ബിലഹരി രാഗത്തിൽ ചിട്ടപ്പെടുത്തിയ കനുകൊണ്ടിനി ശ്രീരാമുനി എന്ന കൃതി വേദിയില്‍ അവതരിപ്പിച്ചാണ് കണ്ണൂർ സെൻ തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ദേവ്ന ജിതേന്ദ്ര കലോത്സവത്തിലെ താരമായത്.
നാദശ്രീ അനന്ത പദ്മനാഭന്‍റെ ശിഷ്യയായ സുമ സുരേഷ് വര്‍മയാണ് ദേവ്നയുടെ ഗുരു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുരുവായൂര്‍ ചെമ്പൈ സംഗീത ഉത്സവം, കൊല്ലൂര്‍ മൂകാംബിക നവരാത്രി സംഗീത ഉത്സവം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ വീണ കച്ചേരി നടത്തുന്നുണ്ട് ഈ കൊച്ചു കലാകാരി.
ഈ വര്‍ഷം മക്രേരി ദക്ഷിണാ മൂര്‍ത്തി അനുസ്മരണ ത്യാഗരാജ സംഗീത ആരാധനയിലും ദേവ്ന വീണ വായിച്ചിരുന്നു. ചേലോറ ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ജിതേന്ദ്ര യുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. അനിന ത്യാഗരാജിന്‍റെയും മകളാണ് ദേവ്ന.
Comments