ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് തുടക്കമാകും : മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ആദ്യ പോരാട്ടം . സമയവും പ്രത്യേകതകളും
Sports
June 11, 2026 | 12:59 PM
മെക്‌സിക്കോ സിറ്റി: ഫിഫാ ലോകകപ്പ് 2026ന് ഇന്ന് മെക്‌സിക്കോയില്‍ തുടക്കമാകും.അസ്റ്റെക്ക സ്റ്റേഡിയത്തില്‍ കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീറയുടെ താളത്തിനൊപ്പം ലോകം താളം പിടിക്കുന്നതോടെ വിശ്വപോരാട്ടത്തിന് തിരശീല ഉയരും.
ആഘോഷരാവാണ് മല്‍സരത്തിന് മുന്‍പ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ ഉദ്ഘാടന ചടങ്ങ്.
ഈ ലോകകപ്പിലെ പ്രധാന പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ലോകകപ്പില്‍ പന്തുരുളുക മെക്‌സിക്കോ. കാനഡ. അമേരിക്ക എന്നീ രാജ്യങ്ങളിലെ പതിനാറ് സ്റ്റേഡിയങ്ങളിലാണ്. ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ ലോകകപ്പിന് ആതിഥേയരാവുന്നത്. മെക്‌സിക്കോയിലും കാനഡയിലും 13 മല്‍സരങ്ങള്‍ വീതമാണ്. ബാക്കി 78 മത്സരങ്ങള്‍ അമേരിക്കയില്‍.നോക്കൗട്ട് മല്‍സരങ്ങള്‍ തുടങ്ങുക റൗണ്ട് ഓഫ് 32വില്‍. മെക്സിക്കോയിൽ തുടക്കമാകുന്നത് ഫിഫ ലോകകപ്പിന്റെ ഇരുപത്തിമൂന്നാം പതിപ്പിനാണ്. ലോകകപ്പിലെ അരങ്ങേറ്റക്കാര്‍ നാല് രാജ്യങ്ങള്‍. കേയ്പ് വെര്‍ദെ, കുറസാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍. ഇതോടെ ലോകകപ്പില്‍ പങ്കെടുത്ത ആകെ രാജ്യങ്ങള്‍ എണ്‍പത്തിനാലാകും.
1930 മുതല്‍ എല്ലാ ലോകകപ്പിലും പങ്കെടുക്കുന്ന ഏക ടീമാണ് ബ്രസീല്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയവും ഗോളും നേടിയ ടീമും ബ്രസീല്‍ തന്നെ ആണ് .ലോകകപ്പില്‍ ഇതുവരെ കിരീടം നേടിയത് എട്ട് രാജ്യങ്ങള്‍ മാത്രമാണ്. ഇതില്‍ തന്നെ ആറുടീമുകള്‍ ഒന്നിലേറത്തവണ ചാംപ്യന്‍മാരായിട്ടുണ്ട്. അഞ്ച് കിരീടവുമായി മുന്നില്‍ ബ്രസീല്‍. മൂന്ന് നിലവിലെ ചാംപ്യന്‍മാര്‍ ഫൈനലില്‍ എത്തിയപ്പോള്‍ കിരീടം നിലനിര്‍ത്തിയത് ബ്രസീലും ഇറ്റലിയും മാത്രം.
ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ഇന്ന് സ്വന്തം മണ്ണില്‍ ചരിത്ര മുന്നേറ്റം ലക്ഷ്യംവച്ച് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്. ചരിത്രത്തിലെ എക്കാലത്തെയും മികച്ച അപരാജിത കുതിപ്പിന് ഒപ്പമെത്തിയാണ് ഹാവിയര്‍ അഗിരെയുടെ മെക്‌സിക്കോ വരുന്നത്. കഴിഞ്ഞ എട്ടു മല്‍സരങ്ങളില്‍ തോല്‍വി അറിയാത്തവർ. 2010ല്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. വിസ പ്രശ്‌നങ്ങളെ തുടര്‍ന്ന് ടീമിലെ പല അംഗങ്ങളുടെയും യാത്ര വൈകിയത് ഒരുക്കങ്ങളെ ബാധിച്ചിരുന്നു. 70ലും 86ലും ലോകകപ്പുകള്‍ക്ക് ആതിഥേയത്വം വഹിച്ച ഐതിഹാസിക വേദിയിലേക്കുള്ള ലോകകപ്പിന്റെ മടക്കം കൂടിയാണ് ഇത്തവണത്ത ഉദ്ഘാടനപോര്.അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കും
Comments