തൊഴിലാളികള്‍ ചോരനീരാക്കി ഉണ്ടാക്കി അടച്ച 2685 കോടി എവിടെ പോയി? മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നടന്നത് മെഗാ തട്ടിപ്പോ ? പെന്‍ഷന്‍ കമ്പനിക്ക് 2000 കോടിയുടെ രഹസ്യ വായ്പ നല്‍കി മുടിച്ചു; ഭരണച്ചെലവ് നഷ്ടം 45 കോടിയായപ്പോള്‍ ആര്‍ടിഒ ഓഫീസുകളില്‍ ഡ്രൈവര്‍മാരെ പ
Editors Pick
June 07, 2026 | 01:31 PM
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഓട്ടോ, ടാക്‌സി, ലോറി, ബസ് തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ഗുരുതരമായ ആരോപണം.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളിലാണ് ഈ അഴിമതി വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത് .കണക്കുകള്‍ പ്രകാരം 2025 മാര്‍ച്ച് 31 വരെ ബോര്‍ഡിന്റെ പക്കല്‍ 2684.99 കോടി രൂപയുടെ വന്‍ നിക്ഷേപമുണ്ട്. എന്നാല്‍, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളായി വിതരണം ചെയ്തത് വെറും 82.56 കോടി രൂപ മാത്രമാണ്. അതായത് ആകെ തുകയുടെ വെറും 3.07 ശതമാനം മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടുള്ളത്.
തൊഴിലാളികളോട് കാണിച്ചത് കടുത്ത വഞ്ചന
ബോര്‍ഡിന്റെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമായ തൊഴിലാളി വഞ്ചനയാണ് കാണാന്‍ സാധിക്കുന്നത്. ഫണ്ടില്‍ 2685 കോടിയോളം രൂപ ഉണ്ടായിട്ടും, തൊഴിലാളികളുടെ അസുഖം, വിവാഹം, കുട്ടികളുടെ പഠനം (സ്‌കോളര്‍ഷിപ്പ്), മരണാനന്തര സഹായം എന്നിവയ്ക്കായി 2023-24 വര്‍ഷത്തില്‍ ചെലവഴിച്ചത് വെറും 13.3 കോടി രൂപ മാത്രമാണ്. സ്വന്തം തൊഴിലാളികള്‍ക്ക് പണം നല്‍കാതെ ബോര്‍ഡ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മറ്റ് പല സ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന് രൂപ രഹസ്യമായി വായ്പ നല്‍കിയിട്ടുണ്ട്.
ചട്ടം ലംഘിച്ച് രഹസ്യവായ്പയും നൽകി
'കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് മാത്രം ബോര്‍ഡില്‍ നിന്നും 2000 കോടി രൂപയാണ് വായ്പ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ തുക വായ്പയായി തുടരുന്നുണ്ടെങ്കിലും ഇതിന്റെ പലിശയോ നിബന്ധനകളോ പുറത്തുവിട്ടിട്ടില്ല. ഇതിന് പുറമെ 'കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്' 140 കോടി രൂപയും വായ്പ നല്‍കിയിട്ടുണ്ട്. ആരുടെ അനുമതിയോടെയാണ് തൊഴിലാളികളുടെ പണം ഇങ്ങനെ വകമാറ്റി വായ്പ നല്‍കിയതെന്നത് വ്യക്തവുമല്ല.
ധൂര്‍ത്തില്‍ മുങ്ങിയ ബോര്‍ഡ്; നഷ്ടം വന്‍തോതില്‍
മറുഭാഗത്തോ. ബോര്‍ഡിന്റെ ധൂര്‍ത്ത് കാരണം ഭരണച്ചെലവിലുണ്ടാകുന്ന നഷ്ടം വര്‍ഷം തോറും വന്‍തോതില്‍ കൂടുകയാണ്. 2023-24 വര്‍ഷത്തില്‍ 32.02 കോടി രൂപയായിരുന്ന ഭരണ നഷ്ടം വെറും ഒരു വര്‍ഷം കൊണ്ട് 13 കോടി വര്‍ദ്ധിച്ച് 2024-25-ല്‍ 45.01 കോടി രൂപയായി കുതിച്ചുയര്‍ന്നു. ഒരു വര്‍ഷത്തെ ആകെ ഭരണച്ചെലവായ 47.66 കോടി രൂപയില്‍ ഓഫീസ് വാടകയായി 1.19 കോടിയും, വക്കീല്‍ ഫീസും നിയമച്ചെലവുമായി (Legal Charges) 3.54 കോടിയും, പദ്ധതി ബോധവല്‍ക്കരണത്തിനായി 13.67 ലക്ഷം രൂപയും ചെലവഴിച്ചതിലാണ് അഴിമതി ആരോപിക്കപ്പെടുന്നത് കൂടാതെ, മുന്‍വര്‍ഷങ്ങളിലെ നികുതി കുടിശ്ശിക എന്ന പേരില്‍ 28.83 കോടി രൂപയുടെ പുതിയൊരു ബാധ്യതയും അക്കൗണ്ടില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്ലാം ചേര്‍ത്താല്‍ 46 കോടിയിലധികം രൂപയുടെ അസ്വാഭാവിക ബാധ്യതയാണ് ഇപ്പോള്‍ കണക്കുകളിലുള്ളത്.
നഷ്ടം നികത്താനാകട്ടെ നിര്‍ബ്ബന്ധിത പണപ്പിരിവ്
ഭരണച്ചെലവിലുണ്ടായ ഈ 45 കോടിയുടെ വന്‍ നഷ്ടം നികത്താന്‍ വേണ്ടി മോട്ടോര്‍ തൊഴിലാളികളെ നിര്‍ബന്ധിച്ച് പണം പിരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ക്ഷേമനിധി പണം അടച്ചില്ലെങ്കില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസോ ടാക്‌സോ അനുവദിക്കില്ലെന്ന് പറഞ്ഞ് ആര്‍.ടി.ഓ ഓഫീസുകള്‍ വഴി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു എന്നും പരാതി .എന്നാല്‍ 'വെല്‍ഫെയര്‍ ഫണ്ട് അടച്ചില്ലെന്ന കാരണത്താല്‍ ഫിറ്റ്‌നസോ ടാക്‌സോ നിഷേധിക്കരുത്' എന്ന് ഗതാഗത വകുപ്പിന്റെ വ്യക്തമായ ഉത്തരവുണ്ട് (ഉത്തരവ് നമ്പര്‍: C3/524/2025-TC, തീയതി: 08-05-2025).
ഈ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് പലയിടത്തും ഇപ്പോഴും പിരിവ് നടത്തുന്നത്. തൊഴിലാളികള്‍ കഷ്ടപ്പെട്ട് അടയ്ക്കുന്ന പണം അവര്‍ക്ക് നല്‍കാതെ, വായ്പകളായും ഓഫീസ് നഷ്ടങ്ങളായും ധൂര്‍ത്തടിക്കുന്നത് കടുത്ത അനീതിയാണ്. അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ കേസ് എടുക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്.
Comments