ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ, ഇസ്രായേൽ പൗരൻമാരോട് ഉടനടി ഒഴിഞ്ഞു പോകാൻ ഇറാൻ സൈന്യത്തിൻ്റെ മുന്നറിയിപ്പ്
Editors Pick
June 03, 2026 | 05:33 AM
ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ സൈനിക നീക്കം നടത്തുമെന്ന ഇസ്രയേൽ ഭീഷണിക്കു പിന്നാലെ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ, ഇസ്രയേലിലെ വടക്കൻ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലുമുള്ള ഇസ്രയേൽ പൗരന്മാരോട് ഉടനടി ഒഴിഞ്ഞുപോകാൻ ഇറാൻ സൈന്യത്തിൻ്റെ മുന്നറിയിപ്പ്.
ബൈറൂത്തിലോ പരിസരങ്ങളിലോ ഇസ്രയേൽ നടത്തുന്ന ഏത് ആക്രമണവും വെടിനിർത്തലിന്റെ ആവർത്തിച്ചുള്ള ലംഘനമായി കണക്കാക്കുമെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിലെ മുതിർന്ന ഇറാനിയൻ സൈനിക കമാൻഡർ അലി അബ്ദല്ലാഹി വ്യക്തമാക്കിയിട്ടുണ്ട് .അപകടം ഒഴിവാക്കാൻ വടക്കൻ ഇസ്രയേലിലെ സാധാരണക്കാരോട് പ്രദേശം വിട്ടുപോകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേൽ ആക്രമണം നിർത്തിയില്ലെങ്കിൽ
അമേരിക്കയുമായുള്ള പരോക്ഷ സമാധാന ചർച്ചകൾ നിർത്തിവെക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പും. നേരിട്ടുള്ള ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലുകൾ മാത്രമല്ല, ബന്ധപ്പെട്ട എല്ലാ യുദ്ധമുഖങ്ങളിലെയും പോരാട്ടങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കുന്നതാകണം കരാറുകൾ എന്നതാണ് ഇറാൻ്റെ നിലപാട്.
ബൈറൂത്തിലെ ദാഹിയ ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങൾ അടക്കം, ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തിയിരുന്നു. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തുന്ന റോക്കറ്റ്, ഡ്രോൺ ഭീഷണികൾ നിർവീര്യമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേൽ തെക്കൻ ലെബനനിൽ ആക്രമണങ്ങൾ നടത്തുകയും ലെബനീസ് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
2026 ഏപ്രിൽ മുതൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഇടയ്ക്കിടെയുള്ള വെടിവെപ്പുകൾ തുടരുകയാണ്. ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് ആക്രമണങ്ങൾ നടത്തിയപ്പോൾ, ഇസ്രയേൽ സേന തെക്കൻ ലെബനനിലേക്ക് പ്രവേശിച്ച് ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചിരുന്നു
Comments