ഗസ്സകാർക്ക് തുടർച്ചയായി മൂന്നാം വർഷവും ഹജ്ജ് കർമം നിഷേധിച്ച് ഇസ്രായേൽ, അതിർത്തി കടക്കാൻ ആവാതെ കാത്തിരിക്കുന്നത് 3000 ത്തോളം പേർ
Editors Pick
May 25, 2026 | 06:21 AM
തുടർച്ചയായ മൂന്നാം വർഷവും ഗസ്സയിലുള്ള ഫലസ്തീനികൾക്ക് ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് അനുമതി നിഷേധിച്ച് ഇസ്രായേൽ. 2024-ൽ ഹജ്ജിനായി അപേക്ഷ നൽകി തിരഞ്ഞെടുക്കപ്പെട്ടിട്ടും അതിർത്തി കടക്കാൻ കഴിയാതെ ഗസ്സയിൽ കാത്തിരിക്കുന്നത് മൂവായിരത്തോളം ആളുകളാണ്. അൽ ജസീറയുടെ റിപ്പോർട്ടും ഗസ്സയിലെ മതകാര്യ (വഖഫ്) മന്ത്രാലയത്തിന്റെ കണക്കുകളും പ്രകാരം ഇസ്രയേൽ റഫ അതിർത്തി അടച്ചുപൂട്ടിയതുമൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി പതിനായിരത്തിലധികം ഫലസ്തീനികൾക്കാണ് മക്കയിലെത്തി ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിട്ടുള്ളത്.
2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇവിടെ നിന്നും ആർക്കും തന്നെ ഹജ്ജിനായി പോകാൻ ഇസ്രയേൽ അധികൃതർ അനുമതി നൽകിയിട്ടില്ല. നിലവിൽ ഗസ്സയിൽ നിന്നുള്ള ആളുകൾ പുറത്തുപോകലും തിരികെ പ്രവേശിക്കലും പൂർണ്ണമായും തീരുമാനിക്കുന്നത് ഇസ്രയേലാണ്. ഈജിപ്തിലേക്കുള്ള ഗസ്സയുടെ ഏക കവാടമായ റഫ അതിർത്തി കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ താൽക്കാലികമായി തുറന്നിരുന്നെങ്കിലും, വളരെ കർശനമായ നിയന്ത്രണങ്ങളോടെയാണ് ഇസ്രയേൽ ആളുകളെ കടത്തിവിടുന്നത്. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കുള്ള രോഗികളെയും അവരോടൊപ്പമുള്ള ചുരുക്കം ചിലരെയും മാത്രമാണ് ഇതുവഴി പോകാൻ അനുവദിക്കുന്നത്.
ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് മുൻകൂട്ടി ചെയ്യേണ്ട വിസ നടപടികൾ, താമസസൗകര്യങ്ങൾ, ഗതാഗതം എന്നിവ അടക്കമുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതിർത്തി തുറക്കുമെന്ന കാര്യത്തിൽ ഇസ്രയേൽ യാതൊരു ഉറപ്പും നൽകാത്തതാണ് ഇതിന് പ്രധാന കാരണം. ജീവിതകാലം മുഴുവൻ സ്വരൂപിച്ച സമ്പാദ്യവുമായി ഹജ്ജിനായി കാത്തിരുന്ന പല വയോധികർക്കും ഇസ്രയേലിന്റെ ഈ നടപടി വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. അതിർത്തികൾ അടഞ്ഞുകിടക്കുന്നതും കടുത്ത ഉപരോധവും കാരണം തുടർച്ചയായ മൂന്നാം വർഷവും ബലിപെരുന്നാളിന്റെ പ്രധാന കർമ്മങ്ങളിലൊന്നായ മൃഗബലി അർപ്പിക്കാൻ പോലും ഗസ്സക്കാർക്ക് സാധിക്കാത്ത ദയനീയ സാഹചര്യമാണ് നിലവിലുള്ളത്.
Comments