കോവിഡ് കാലത്തെ പോലെ ഓഫീസുകൾ വർക്ക് ഫ്രം ഹോമിലേക്ക് മടങ്ങണം . അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Editors Pick
May 11, 2026 | 06:29 AM
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള എണ്ണപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത ഒരു വർഷത്തേക്ക് വിവാഹങ്ങൾക്കായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഐടി മേഖലയിലുള്ളവർ 'വർക്ക് ഫ്രം ഹോം' രീതിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു .
ഇന്ന് ഒരു ചടങ്ങിൽ സംസാരിക്കവെ, ലോകം നേരിടുന്ന വിതരണ ശൃംഖലയിലെ തടസ്സങ്ങളെക്കുറിച്ചും കുതിച്ചുയരുന്ന അസംസ്‌കൃത എണ്ണവിലയെക്കുറിച്ചും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. ഇന്ധന സംരക്ഷണം ഒരു ദേശീയ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് അദ്ദേഹം രാജ്യത്തെ പൗരന്മാരെ ഓർമ്മിപ്പിച്ചിരിക്കുന്നു.
"കൊറോണ കാലഘട്ടത്തിൽ നാം വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ എന്നിവ ശീലമാക്കിയിരുന്നു. ഇന്ന് ആ ശീലങ്ങളിലേക്ക് മടങ്ങേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. യാത്രകൾ ഒഴിവാക്കി വെർച്വൽ മീറ്റിംഗുകൾക്ക് മുൻഗണന നൽകുന്നത് വഴി പെട്രോൾ, ഡീസൽ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പെട്രോളിനും ഡീസലിനുമായി ചിലവാക്കുന്ന വിദേശനാണ്യം ലാഭിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്"-
പ്രധാനമന്ത്രി ഓർമിപ്പിച്ചത്.
രാജ്യം നേരിടുന്ന സാമ്പത്തിക സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ, വ്യക്തിപരമായ ആഡംബര ചെലവുകളിൽ നിയന്ത്രണം കൊണ്ടുവരാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു . "അടുത്ത ഒരു വർഷത്തേക്ക് വിവാഹങ്ങൾക്കായി സ്വർണം വാങ്ങരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു അദ്ദേഹം പറഞ്ഞിരിക്കുന്നു. സ്വർണ്ണ ഇറക്കുമതി കുറയ്ക്കുന്നത് വഴി വിദേശനാണ്യ ശേഖരത്തിലെ ചോർച്ച തടയാമെന്നാണ് സർക്കാർ കണക്കുകൂട്ടിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറായി ഉയർന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയിൽ വരും ദിവസങ്ങളിൽ ഇന്ധനവിലയിൽ വലിയ വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മെയ് 15-നകം പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് നാല് മുതൽ അഞ്ചു രൂപ വരെയും, പാചകവാതക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർധന ഉണ്ടായേക്കാം.
നിലവിൽ എണ്ണക്കമ്പനികൾ പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നു.പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് 30 രൂപയും സബ്‌സിഡി നൽകിയാണ് സർക്കാർ ഇപ്പോൾ വില പിടിച്ചുനിർത്തുന്നത്.
അയൽരാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശും ഇന്ധനക്ഷാമം മൂലം വലയുമ്പോഴും ഇന്ത്യയിൽ നിലവിൽ ക്ഷാമമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റഷ്യ, യുഎസ്, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി വൈവിധ്യവൽക്കരിച്ചും ആഭ്യന്തര എൽ.പി.ജി ഉൽപ്പാദനം പ്രതിദിനം 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചുമാണ് ഇന്ത്യ ഈ പ്രതിസന്ധിയെ നേരിടുന്നത്. എങ്കിലും ആഗോള സാഹചര്യങ്ങൾ അതീവ ഗുരുതരമായതിനാൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.
Comments