'ഹോർമുസ് മോചിപ്പിക്കൽ' തൽക്കാലത്തേക്ക് നിർത്തുന്നതായി ഡോണൾഡ് ട്രംപ്
International
May 06, 2026 | 09:42 AM
ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതി കൈവരിച്ചതിന്റെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിൽ അമേരിക്ക നടപ്പിലാക്കി വന്ന നാവിക ഓപ്പറേഷനായ 'പ്രോജക്ട് ഫ്രീഡം' താൽക്കാലികമായി നിർത്തിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു . ചൊവ്വാഴ്ച വൈകുന്നേരം ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
ഇറാനുമായുള്ള സാധ്യതാ കരാർ അന്തിമമാക്കാൻ വേണ്ടിയാണ് ഈ താൽക്കാലിക ഇടവേളയെന്നും, അതേസമയം ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പൂർണ്ണമായും തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിക്കുന്നു.
ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയും മേഖലയിൽ തുടരുന്ന സംഘർഷങ്ങളെയും തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായി അമേരിക്ക ആരംഭിച്ച സൈനിക നീക്കമായിരുന്നു പ്രോജക്ട് ഫ്രീഡം. ആഗോളതലത്തിലുള്ള എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ വലിയൊരു ശതമാനവും കടന്നുപോകുന്നത് ഈ സുപ്രധാന ജലപാതയിലൂടെയാണ്. ഏപ്രിൽ മധ്യത്തിൽ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണങ്ങൾ നടത്തുകയും ചെയ്തതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായികൊണ്ടിരുന്നത്.
ഇറാനെതിരെയുള്ള പോരാട്ടങ്ങൾ വലിയൊരളവിൽ അവസാനിച്ചതായും ഇപ്പോൾ നയതന്ത്രത്തിലും ഉപരോധത്തിലൂടെയുള്ള സമ്മർദ്ദത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ വിദേശ സൈനിക ഇടപെടലുകൾ വെടിനിർത്തൽ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇത്തരം ഇടപെടലുകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇൻഷുറൻസ് സംബന്ധമായ അപകടസാധ്യതകളും നിലനിൽക്കുന്ന ഭീഷണികളും ചൂണ്ടിക്കാട്ടി അമേരിക്കയുടെ കപ്പൽ സുരക്ഷാ പദ്ധതിയുടെ പ്രായോഗികതയിൽ ഷിപ്പിംഗ് കമ്പനികൾ സംശയം പ്രകടിപ്പിക്കുകയും ചെയ്തത്.
പുതിയ പ്രഖ്യാപനത്തോടെ, സംഘർഷങ്ങൾക്ക് അയവ് വരുമെന്ന പ്രതീക്ഷയിൽ എണ്ണ വിപണിയിൽ വിലയിൽ നേരിയ കുറവുണ്ടായി.
Comments