ലോകം കാട്ടുനീതിയിലേക്ക് വഴിമാറാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ചൈനയും സ്പെയിനും.
International
April 15, 2026 | 09:54 AM
ലോകം കാട്ടുനീതിയിലേക്ക് വഴിമാറാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ചൈനയും സ്പെയിനും. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ബെയ്ജിങ്ങിൽ നിർണായക കൂടിക്കാഴ്ച നടത്തിതിരിക്കുന്നത്.
ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഉപരോധം കടുപ്പിച്ചതിനെ ഇരുരാജ്യങ്ങളും അപലപിച്ചു. സംഘർഷത്തിൽ ഇറാന് പിന്തുണ പ്രഖ്യാപിച്ച ചൈനയും സ്പെയിനും, യുഎസിന്റെ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തിയിരിക്കുന്നത് .ലോകം നീതിയും അധികാരവും തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഷി ജിൻപിങ് പറഞ്ഞു.
ലോകം വലിയ കലുഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഷി ജിൻപിങ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി കരുത്തൻ ദുർബലനെ അടിച്ചമർത്തുന്ന 'കാട്ടുനീതി'യിലേക്ക് ലോകം തിരിച്ചുപോകുന്നത് തടയാൻ ചൈനയും സ്പെയിനും ഒന്നിച്ച് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയും സ്പെയിനും എപ്പോഴും നീതിയുടെ പക്ഷത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ അനിവാര്യമാണെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
"ഈ നിയമവിരുദ്ധ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നയതന്ത്ര നീക്കങ്ങളിൽ ചൈനയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഈ നീക്കത്തിൽ പങ്കാളികളാകണം." - പെഡ്രോ സാഞ്ചസ് പറഞ്ഞു.
ഇസ്‌ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടത് പശ്ചിമേഷ്യയെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാന്റെ ചരക്കുനീക്കം തടയാനുള്ള അമേരിക്കയുടെ നീക്കം ആഗോള വിപണിയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ഈ ഘട്ടത്തിലാണ് യൂറോപ്പിലെ പ്രമുഖ രാജ്യമായ സ്പെയിനും ഏഷ്യൻ കരുത്തരായ ചൈനയും ഒന്നിക്കുന്നത് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറക്കും.
#china #spain #america #world
Comments