ലോകത്തിൻറെ പ്രതീക്ഷകളെ തകർത്ത് ഇറാൻ മറ്റൊരു വിധത്തിൽ യുദ്ധം ജയിക്കുന്നു
Editors Pick
April 12, 2026 | 02:28 PM
ഇറാനെ തകർത്ത് തരിപ്പണമാക്കുമെന്ന് ആക്രോശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച യുദ്ധം വേറൊരു തരത്തിലേക്കാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പ്രതീക്ഷകളെ തകർത്ത് ഇറാൻ മറ്റൊരു വിധത്തിൽ യുദ്ധം വിജയിക്കുകയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. യുദ്ധക്കളം ഭരിക്കുന്നത് മിസൈലുകളോ യുദ്ധവിമാനങ്ങളോ മാത്രമല്ല, ഇതിനേക്കാൾ വലിയ ആയുദ്ധങ്ങൾ ഉൾക്കൊള്ളുന്ന 'വിർച്വൽ വാർ റൂമുകളാണ്' ഇറാൻ തുറന്നിരിക്കുന്നത്. സോഷ്യൽ മീഡിയകളിലെ ഇത്തരം വാർ റൂമുകളിലൂടെ തങ്ങളുടെ പ്രതിരോധ ആക്രമണങ്ങളെയും ആശയങ്ങളെയും കൃത്യമായ ക്യാമ്പയിൻ പ്ലാൻ ചെയ്ത് പങ്കുവെക്കാൻ ഇറാന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുദ്ധം ആരംഭിച്ച് ആറ് ആഴ്ച പിന്നിടുമ്പോൾ ഏകദേശം 3,500ലധികം ആളുകൾ ഇറാനിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. എന്നാൽ സാധാരണക്കാരുടെ നേരെയും സ്‌കൂളുകൾക്കും യൂണിവേഴ്‌സിറ്റികൾക്ക് നേരെയും ഇസ്രയേലും അമേരിക്കയും നടത്തിയ ഭീകരാക്രമണങ്ങളിൽ തങ്ങളെ ഒരു ഇരയായി അവതരിപ്പിക്കാതെ മരണത്തെപ്പോലും ഭയമില്ലാത്ത ധീരന്മാരായാണ് ഇറാൻ അവതരിപ്പിച്ചത്. റമളാനിലെ ഖുദ്‌സ് ദിന റാലിയിൽ ശത്രുക്കളുടെ വ്യോമാക്രമണങ്ങളിൽ പതറാതെ മുന്നോട്ടു പോവുന്ന ഇറാൻ ജനതയുടെയും നേതാക്കളുടെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ ഇറാന് ഒരു സൂപർ ഹീറോ പരിവേഷം നൽകിയതായും വിലയിരുത്തപ്പെടുന്നു.
ഇതിനു പുറമെ അത്യാധുനികമായ 'മീം മെഷീനുകളും' ട്രോൾ സംവിധാനങ്ങളും ഉപയോഗിച്ച് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള കണ്ടന്റുകളും ആനിമേഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇറാൻ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഭരണവിരുദ്ധ പ്രക്ഷോഭം പ്രതീക്ഷിച്ച് അമേരിക്കയും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണങ്ങൾക്കിടയിലും ഇറാനിലെ തെരുവുകളിൽ ആളുകൾ സർക്കാരിന് പിന്തുണയുമായി വൻ റാലികൾ നടത്തുകയായിരുന്നു. മിസൈലുകൾ ആകാശത്ത് നിന്ന് വർഷിക്കുമ്പോഴും കുട്ടികൾ പോലും ഭയക്കാതെ ഇത്തരം റാലികളിൽ പങ്കെടുക്കുന്നത് ഇറാന്റെ ആത്മവിശ്വാസം ഉയർത്തി. ട്രംപിനെ പരിഹസിക്കുന്ന ഹാഷ്ടാഗുകളും ഇറാൻ അനുകൂല പ്രൊഫൈലുകൾ സജീവമാക്കി. ട്രംപിന്റെ പഴയ വിവാദങ്ങൾ വരെ ഇതിനായി ഇറാൻ ആയുധമാക്കുന്നു.
Comments