വോട്ടെടുപ്പിന് ഇനി മൂന്നുനാൾ .യുഡിഎഫിന് വിജയം പ്രവചിച്ച് സർവേകൾ
Top Story
April 06, 2026 | 03:52 PM
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് പ്രമുഖ പ്രീ-പോൾ സർവേകൾ. രണ്ട് വട്ടം തുടർച്ചയായി അധികാരത്തിലിരുന്ന പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
140 മണ്ഡലങ്ങളിലായി 89,693 പേരിൽ നടത്തിയ മനോരമ ന്യൂസ്-സി വോട്ടർ മെഗാ സർവേ പ്രകാരം യു.ഡി.എഫ് 69 മുതൽ 81 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരും. എൽ.ഡി.എഫിന് 57 മുതൽ 69 വരെ സീറ്റാണ് ലഭിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂജ്യം സീറ്റിൽ ഒതുങ്ങിയ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ഇത്തവണ ഒന്നു മുതൽ അഞ്ച് സീറ്റുകൾ വരെ നേടി കരുത്ത് കാട്ടുമെന്നും സർവേ പ്രവചിക്കുന്നു. 2025 ഡിസംബർ മുതൽ 2026 മാർച്ച് 26 വരെയാണ് ഈ സർവേ നടന്നത്.
മറ്റൊരു പ്രമുഖ സർവേയായ ലോക് പോൾ റിപ്പോർട്ടും യു.ഡി.എഫിന് അനുകൂലമായ ഫലമാണ് നൽകുന്നത്. 77 മുതൽ 81 സീറ്റുകൾ വരെ യു.ഡി.എഫിന് ലഭിക്കാമെന്ന് ലോക് പോൾ പ്രവചിക്കുമ്പോൾ എൽ.ഡി.എഫ് 58-62 സീറ്റുകളിലൊതുങ്ങുമെന്നാണ് ഇവരുടെ വിലയിരുത്തൽ. എൻ.ഡി.എയുടെ വോട്ട് വിഹിതം 14 മുതൽ 16 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും ഇത് പല മണ്ഡലങ്ങളിലും നിർണ്ണായകമാകുമെന്നും സർവേ സൂചിപ്പിക്കുന്നു.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യു.ഡി.എഫിന് അനുകൂലമായി വൻ തരംഗമാണെന്ന് സർവേകൾ പറയുന്നു. മലപ്പുറം ജില്ലയിൽ 14 മുതൽ 16 വരെ സീറ്റുകൾ നേടി യു.ഡി.എഫ് ആധിപത്യം ഉറപ്പിക്കുമെന്നും വയനാട്ടിലും സ്ഥിതി വ്യത്യസ്തമാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കണ്ണൂരിലും കാസർകോടും എൽഡിഎഫിന് കാര്യമായ പരിക്കുകൾ ഉണ്ടാവില്ല.
മധ്യകേരളത്തിലെ 53 സീറ്റുകളിൽ 33 എണ്ണവും യുഡിഎഫ് നേടുമെന്നാണ് സി വോട്ടർ സർവേയുടെ വിലയിരുത്തൽ. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫ് തരംഗം പ്രകടമാണ്. തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും എൽഡിഎഫ് ആധിപത്യം തുടരുമെങ്കിലും കൊല്ലത്തും പത്തനംതിട്ടയിലും യുഡിഎഫ് കടുത്ത പോരാട്ടം കാഴ്ചവെക്കുന്നുണ്ട്.
നേമം, തൃശൂർ, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ട്. ബിജെപിയുടെ വോട്ട് വർദ്ധനവ് പല മണ്ഡലങ്ങളിലും മറ്റ് മുന്നണികളെ ബാധിച്ചേക്കാം.
ഏപ്രിൽ ഒമ്പതിന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ജനവിധി ആർക്കൊപ്പമാകുമെന്ന് അറിയാൻ മെയ് നാല് വരെ കാത്തിരിക്കണം.
Comments