രാത്രി കാല ഓപ്പറേഷൻ കുടുങ്ങിയത് 4 ബോട്ടുകൾ.മത്സ്യം ലേലം ചെയ്ത് 171200, 4 ബോട്ടുകള്‍ക്കുമായി 10 ലക്ഷം പിഴ വേറെ,
Editors Pick
January 27, 2026 | 07:43 PM

കോഴീക്കോട്: രാത്രികാല മിന്നല്‍ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി നടന്ന അഴീക്കോട് ലൈറ്റ് ഹൗസ്, ചേറ്റുവ അഴിമുഖം എന്നിവിടങ്ങളില്‍ നിന്നും തീരത്തോടു ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റല്‍ സംഘം പിടികൂടി.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചതിനും, ട്രോളറുകള്‍ക്ക് നിരോധനമുള്ള 20 മീറ്ററില്‍ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളില്‍ മീൻപിടിത്തം നടത്തിയതിനുമാണ് ഈ ബോട്ടുകള്‍ പിടികൂടിയത്.
എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറം, മാല്യങ്കര സ്വദേശികളായ അമിത്ത് പ്രകാശ്, എം.പി ജോഷി, നിധീഷ്, എൻപി ജോണി തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള സമൃദ്ധി, ഓറിയോണ്‍, എയ്ഗർ, കരുണ തുടങ്ങിയ ബോട്ടുകളാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം പരസ്യ ലേലം ചെയ്ത് ലഭിച്ച 171,200 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും ആകെ നാല് ബോട്ടുകള്‍ക്കും കൂടി പത്ത് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെപി ഗ്രേസ്സിയുടെയും അഴീക്കോട് കോസ്റ്റല്‍ പോലീസ് ഇൻസ്പെക്ടർ സി രമേഷിന്റെയും നേതൃത്വത്തില്‍ മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനില്‍കുമാർ, അസിസ്റ്റന്റ് ഫിഷറീസ് എക്‌സ്റ്റെൻഷൻ ഓഫീസർ സംനാ ഗോപൻ, അഴീക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ എഎസ്‌ഐ എം.ആർ സജീവൻ, സ്രാങ്ക് ജിൻസണ്‍, മറൈൻ ഹോം ഗാർഡ് വിബിൻ, റെസ്‌ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ്, നിഖില്‍, പ്രസാദ്, ഫസല്‍ എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്.
വരും ദിവസങ്ങളില്‍ തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിന്റെ പരിശോധന ശക്തമാക്കുമെന്നും രണ്ടാം തവണ സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ബോട്ടുകളെ കരിമ്പട്ടികയില്‍ പെടുത്തി ലൈസൻസ് റദ്ദാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ.
Comments