വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം:നീതി തേടി ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്; 28-ന് ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ സത്യാഗ്രഹം
Editors Pick
January 26, 2026 | 05:13 PM

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ഹർഷിന നീതി ആവശ്യപ്പെട്ട് വീണ്ടും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ജനുവരി 28-ന് രാവിലെ 10 മണി മുതലാണ് സത്യാഗ്രഹ സമരം നിശ്ചയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി വർഷങ്ങളോളം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിട്ടും സർക്കാർ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന്
ആരോപിച്ചാണ് ഈ പ്രതിഷേധം.
കുന്നമംഗലം കോടതിയില്‍ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്മേല്‍ വിചാരണ തുടങ്ങാനിരിക്കെ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്ന് സമരസമിതി ആരോപിക്കുന്നു. സർക്കാർ സഹായം ലഭിക്കാത്തതിനാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്‍കിയ തുക ഉപയോഗിച്ചാണ് നിലവില്‍ ഹർഷിനയുടെ ചികിത്സ നടക്കുന്നത്.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഹർഷിനയോട് സർക്കാർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെയാണ് പ്രതിഷേധം.
2017 നവംബർ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ ആർട്ടറി ഫോർസെപ്സ് (കത്രിക) കുടുങ്ങിത്. അഞ്ച് വർഷത്തോളം നീണ്ട ശാരീരിക അസ്വസ്ഥതകള്‍ക്കൊടുവില്‍ 2022 സെപ്റ്റംബറിലാണ് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തത്. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികളാണെന്ന് കണ്ടെത്തുകയും ചെയ്തു.മെഡിക്കല്‍ ബോർഡ് റിപ്പോർട്ട് അവ്യക്തമായിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
സത്യാഗ്രഹ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമരസമിതി നേതാക്കളായ ദിനേശ് പെരുമണ്ണ, മുസ്തഫ പാലാഴി എന്നിവർക്കൊപ്പം വി.സി. കബീർ, രമ്യ ഹരിദാസ്, ജോസഫ് എം. പുതുശ്ശേരി, റസാഖ് പാലേരി തുടങ്ങിയ പ്രമുഖരും സമരത്തില്‍ പങ്കുചേരും.
Comments