മഹാമാഘ മഹോത്സവത്തിൽ ഇന്ന് സുബ്രഹ്മണ്യ പൂജ നടക്കും.
Editors Pick
January 23, 2026 | 10:49 AM

മഹോത്സവത്തിന് ഭക്‌തരുടെ തിരക്കേറുന്നു.
തിരുനാവായ: മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി ഷഷ്‌ഠി തിഥിയും ഷഷ്ഠി വ്രതവും ഉത്രട്ടാതി നാളും ഒരുമിച്ചു വരുന്ന ജനുവരി 24ന് യജ്‌ഞശാലയിൽ സുബ്രഹ്‌മണ്യ പൂജ നടക്കും. പുലർച്ചെ തുടങ്ങുന്ന പൂജ സുബ്രഹ്‌മണ്യ പ്രീതിക്കു വേണ്ടിയാണ് നടത്തുന്നത്. ഒരേ സമയം ഗുരുവും സേനാനായകനും യുവരാജാവുമായ സുബ്രഹ്‌മണ്യൻ ആത്മീയ അന്വേഷിയുമാണ്. സുബ്രഹ്‌മണ്യനെ ആരാധിക്കുന്നതിലൂടെ ഒരാൾക്ക് ജീവിതത്തിൽ ഈ അവസ്‌ഥകളെല്ലാം കൈവരിക്കാൻ സാധിക്കും. ജ്ഞാനിയും മികച്ച നേതാവും ഐശ്വര്യമുള്ള കുടുംബത്തിൻ്റെ നാഥനാകാനും ആത്മീയപാതയിൽ ഒരു സഞ്ചാരിയാകാനുമെല്ലാം സുബ്രഹ്‌മണ്യ പൂജ നടത്തുന്നതിലൂടെ സാധിക്കും. ബാലസുബ്രഹ്‌മണ്യൻ, ദണ്ഡായുധപാണി, സുബ്രഹ്‌മണ്യൻ എന്നിങ്ങനെ 3 ഘട്ടങ്ങളിലായാണ് പൂജ നടക്കുന്നത്. തിരുനാവായയിൽ ഭാരതപ്പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയിട്ടുള്ള യജ്‌ഞശാലയിൽ ജനുവരി 24ന് പുലർച്ചെ പൂജ തുടങ്ങും. ആചാര്യൻ ഉമേഷ് മുഖ്യകാർമികത്വം വഹിക്കും.
ജനുവരി 25ന് (ഞായറാഴ്‌ച) രഥസപ്‌തമി ദിവസം വിശുദ്ധ അഗ്നിയെ പ്രതിനിധീകരിക്കുന്ന പ്രത്യംഗിരമാരെ ആരാധിക്കുന്ന പ്രത്യംഗിരാപൂജ നടക്കും. സപ്‌തമി തിഥിയും (രഥസപ്തതമി) രേവതി നക്ഷത്രവും ഒരുമിച്ചു വരുന്ന ദിവസമാണ് ജനുവരി 25. സൂര്യ ഭഗവാൻ പ്രപഞ്ചത്തിൽ അവതരിച്ച ദിവസമാണ് രഥസപ്തമി ദിനം. ആദ്യത്തെ അഗ്നിയുടെ ജനനത്തെയാണ് സൂചിപ്പിക്കുന്നത്. അഗ്നിയിലൂടെ അറിവും ആരോഗ്യവും കൈവരുന്നു. രാവിലെ അക്ഷര പ്രത്യംഗരിക്കും വൈകിട്ട് ഉഗ്ര പ്രത്യംഗരിക്കുമാണ് പൂജ നടത്തുന്നത്. ഇത് ഉള്ളിലെ അഗ്നിയെ പ്രകാശിപ്പിക്കും. അറിവ് വർധിപ്പിക്കാനും രോഗങ്ങൾ ഭേദമാകാനും ഈ പൂജയിൽ പങ്കെടുക്കുന്നതിലൂടെ സാധിക്കും. ആചാര്യൻ സതീശ് ബാബുവിൻ്റെ മുഖ്യ കാർമികത്വത്തിലാണ് പൂജ നടക്കുന്നത്.
മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി ജനുവരി 23ന് വസന്തപഞ്ചമി ദിനത്തിൽ രാവിലെ ചതുരാംബിക പൂജ നടന്നു. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പരശുരാമൻ പ്രതിഷ്‌ഠിച്ച ദിക്‌പാലക ദേവതകളായ ചതുരാംബിക ദേവീമാരെ ആരാധിക്കുകയാണ് പൂജയിലൂടെ ചെയ്‌തത്. ആചാര്യൻ ബാലകൃഷ്ണ പൈ മുഖ്യ കാർമികത്വം വഹിച്ചു.
*മാധ്യമപ്രവർത്തകരുടെ ശ്രദ്ധയ്ക്ക് - ഇന്ന് (ജനുവരി 23) വൈകിട്ട് യജ്‌ഞശാലയിൽ യക്ഷീപൂജ നടക്കും. ബാലകൃഷ്‌ണ പൈ തന്നെയാണ് ആചാര്യൻ*
തിരുനാവായ: മഹാമാഘ മഹോത്സവത്തിന് ഭക്‌തരുടെ തിരക്കേറി വരുന്നു. സംസ്‌ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിശ്വാസികളും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തിരുനാവായയിലെത്തുന്നുണ്ട്. രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിളാ സ്‌നാനത്തിനെത്തുന്നവർ വൈകിട്ട് നിളാ ആരതിയും കണ്ടാണ് മടങ്ങുന്നത്. യജ്‌ഞശാലയിൽ നടക്കുന്ന പ്രത്യേക പൂജകളിലും ഭക്‌തർ പങ്കെടുക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ വിവിധ സന്യാസി മഠങ്ങളിൽ നിന്നുള്ളവരും എത്തിത്തുടങ്ങും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വഴി തിരുനാവായയിലേക്ക് സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ആന്ധ്രപ്രദേശ് ആർടിസിയും സർവീസ് നടത്തുന്നുണ്ട്.
Comments