വിവാദ വീഡിയോ പ്രചരണം; ദീപകിന്റെ ആത്മഹത്യ.യുവതി മുൻകൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി
Editors Pick
January 20, 2026 | 04:28 PM

കോഴിക്കോട്: ബസിനകത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസിൽ ദീപക് (42) ജീവനൊടുക്കിയ സംഭവത്തിൽ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി.
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
ഷിംജിത മുൻ ജനപ്രതിനിധി
അതേസമയം, ഇനി മറ്റൊരാൾക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓൾ കേരള മെൻസ് അസോസിയേഷനു വേണ്ടി രാഹുൽ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറും പൊതുപ്രവർത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവർ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.
Comments