Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

വിവാഹ ദിനത്തില്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അറ്റ്ലാന്റയില്‍ ഹെലികോപ്റ്റര്‍ ദുരന്തം ; തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു

Logo
Editors Pick June 01, 2026 | 04:23 AM
News Image
എടത്വ: വിവാഹ ദിനത്തില്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അറ്റ്ലാന്റയില്‍ ഹെലികോപ്റ്റര്‍ ദുരന്തം. തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആഘോഷിച്ചു തീരുംമുന്‍പേ,ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റായ മലയാളി യുവാവ് ഡേവ് ഫിജിയും ഹെലികോപ്റ്റര്‍ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ സഞ്ചരിച്ച റോബിന്‍സണ്‍ ആര്‍66 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തലവടി ചുടുക്കാട്ടിൽ ജെസവിൻ വില്ലയിൽ സാം ഉമ്മൻ , ഷീല സാം ദമ്പതികളുടെ മകളാണ് വധു ജെസ്‌നി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അറ്റ്ലാന്റയിൽ സ്ഥിര താമസക്കാരും മൂവാറ്റുപുഴ സ്വദേശികളായ ഫിജി - ഫേബ ദമ്പതികളുടെ മകനാണ് അന്തരിച്ച ഡേവ് ഫിജി.ആഘോഷങ്ങള്‍ക്ക് ശേഷം വടക്കന്‍ ജോര്‍ജിയയിലെ വിവാഹവേദിയില്‍നിന്ന് മടങ്ങവെയാണ് വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നത്. പ്രൊഫഷണല്‍ പൈലറ്റായ ഡേവ് ഫിജി തന്നെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നതെന്ന തരത്തില്‍ ആദ്യ സൂചനകള്‍ വന്നിരുന്നെങ്കിലും, അപകടസമയത്ത് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു. ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപമുള്ള വിജനമായ വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ പതിച്ചത്.

അപകടത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടവും യുഎസ് ഫെഡറല്‍ ഏജന്‍സികളും സംയുക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ഡോസണ്‍ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയര്‍ ആന്‍ഡ് ഇഎംഎസ് യൂണിറ്റുകള്‍ എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ജെസ്‌നിയെ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) അന്വേഷണം ഏറ്റെടുത്തു. അന്തരീക്ഷത്തിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റര്‍ തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഈ വിമാന അപകടം വ്യോമയാന മേഖലയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട റോബിന്‍സണ്‍ ആര്‍66 ഹെലികോപ്റ്ററുകള്‍ ആധുനിക സംവിധാനങ്ങളുള്ളവയാണ്. നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രെസ്റ്റിജ് ഹെലികോപ്‌റ്റേഴ്‌സ് എന്ന പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. തങ്ങളുടെ ചരിത്രത്തില്‍ ഇന്നേവരെ ഇത്തരമൊരു ദുരന്തം ഉണ്ടായിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, അപകടം നടക്കുമ്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നത് ഈ റൂട്ടില്‍ നിരവധി തവണ പറന്ന് പരിചയസമ്പന്നനായ പൈലറ്റായിരുന്നു എന്നതും ദുരന്തത്തിന്റെ നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു. യാന്ത്രിക തകരാറുകള്‍ പ്രകടമാകാത്ത സാഹചര്യത്തില്‍ ബാഹ്യമായ ഘടകങ്ങളിലേക്ക് അന്വേഷണം നീളുകയാണ്.
രാത്രികാലങ്ങളിലെ ഹെലികോപ്റ്റര്‍ യാത്രകളില്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ അപകടമെന്ന് വ്യോമയാന വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. സന്തോഷം മാത്രം നിറഞ്ഞ വിവാഹപ്പന്തലിലേക്ക് പെട്ടെന്നെത്തിയ മരണവാര്‍ത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ആഴത്തിലുള്ള ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെസ്‌നിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനായുള്ള പ്രാര്‍ത്ഥനയിലാണ് തലവടി ഗ്രാമം.

ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.