ബാറ്റിങ് മാജിക്. അല്ലാതെ എന്ത് വിശേഷണം നൽകും. ഇന്ത്യ ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റില്ലായിരുന്നുവെങ്കിലോ...?
Sports
March 09, 2026 | 01:09 AM
സഞ്ജുവെന്ന ബാറ്റര്‍ 2024 ലെ ടി-20 ലോകകപ്പിലേത് പോലെ വാട്ടര്‍ ബോയിയായി ഇരിക്കേണ്ടവനായിരുന്നു. തുടര്‍ച്ചയായി മൂന്ന് ലോകകപ്പ് അങ്കങ്ങളില്‍ അതിഗംഭീര മികവുമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആകാശത്ത് സഞ്ജു മിന്നും നക്ഷത്രമായെങ്കില്‍ നന്ദി .ഐദന്‍ മാര്‍ക്‌റാമിന്റെ ആഫ്രിക്കക്കാരോട് നന്ദി പറയണം. ആ തോല്‍വിയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ മാറി ചിന്തിപ്പിച്ചത്. ഇടം കൈയ്യന്മാര്‍ നിറഞ്ഞ ഇന്ത്യന്‍ ബാറ്റിംഗിലെ വിളളലുകള്‍ പ്രതിയോഗികള്‍ മനസിലാക്കിയിരിക്കുന്ന എന്ന വളരെ വൈകിയുളള തിരിച്ചറിവില്‍ അവസരം തിരികെ കിട്ടിയ സഞ്ജുവിനെ നോക്കു- ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെ നിര്‍ണായകമായ വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ 50 പന്തില്‍ പുറത്താവാതെ 97 റണ്‍സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ അങ്കത്തില്‍ കളിയിലെ കേമന്‍പട്ടം. സെമി ഫൈനല്‍ മുംബൈ വാംഖഡെയില്‍. 42 പന്തില്‍ 89 റണ്‍സുമായി അദ്ദേഹം മുംബൈയും കീഴടക്കി. അവിടെയും കേമന്‍. രണ്ട് മല്‍സരങ്ങളിലെയും കേമന്‍പ്പട്ടത്തോടെ അദ്ദേഹം ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരത്തിനുളള പട്ടികയിലും സ്ഥാനം നേടി. ഇന്ന് നോക്കു-ഫൈനല്‍. ലോകത്തിലെ ഏറ്റവും വലിയ വേദിയായ നരേന്ദ്ര മോദി സ്‌റ്റേഡിയം. സിക്‌സറുകള്‍ എളുപ്പമായിരുന്നില്ല അവിടെ. എന്നിട്ടും എട്ട് തവണ സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു കിവികള്‍. 46 പന്തില്‍ 89 റണ്‍സ്. തുടര്‍ച്ചയായ മൂന്ന് ഇന്നിംഗ്‌സിലും അദ്ദേഹം ഒരിക്കല്‍ പോലും വ്യക്തഗിത നേട്ടങ്ങള്‍ക്ക് മുതിര്‍ന്നില്ല. വേണമെങ്കില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ അദ്ദേഹത്തിന് സ്വന്തമാക്കാമായിരുന്നു. ഒരിക്കല്‍ പോലും തന്റെ വ്യക്തിഗത നേട്ടമല്ല പ്രധാനമെന്ന് മനസിലാക്കിയുള്ള പ്രകടനം. ഒരു ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി സ്വന്തമാക്കാന്‍ കൊതിക്കാത്ത ബാറ്റര്‍മാരില്ല. എന്നാല്‍ 89 ല്‍ നില്‍ക്കുമ്പോള്‍ ജെയിംസ് നിഷമിന്റെ ഫുള്‍ ടോസ് സ്ട്രെയിറ്റ് സിക്‌സറിന് പറത്താനായിരുന്നു ശ്രമം. മിഡോണിലേക്ക് തട്ടി സിംഗിളോ ഡബിളോ നേടിയാല്‍ തൊണ്ണുറിലെത്താമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലും അദ്ദേഹം സാഹസികമായി തന്നെയാണ് കളിച്ചതും സെഞ്ച്വറികരികില്‍ പുറത്തായതും. ഇന്നലെ സഞ്ജു നേടിയത് ആദ്യ ലോകകപ്പല്ല കെട്ടോ- രണ്ടാമത് ലോകകപ്പാണ്. രണ്ട് വര്‍ഷം മുമ്പ് രോഹിത് ശര്‍മയും വിരാത് കോലിയുമുള്‍പ്പെട്ട ടീം കപ്പ് സ്വന്തമാക്കിയപ്പോള്‍ ഒരു മല്‍സരം പോലും കളിച്ചില്ലെങ്കിലും അദ്ദേഹം ടീമിലുണ്ടായിരുന്നു. ഇത്തവണ തുടര്‍ച്ചയായി രണ്ട് പ്ലെയര്‍ ഓഫ് ദ മാച്ച്, ലോകകപ്പിലെ മികച്ച താരം... അഭിമാനിക്കാന്‍ ഇനി എന്ത് വേണം. വ്യക്തിപരമായി ഒരു സങ്കടം മാത്രം- 2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മോദി സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഓസ്‌ട്രേലിയയോട് തോറ്റ നിരാശയില്‍ മടങ്ങേണ്ടി വന്നെങ്കില്‍ അതേ വേദിയില്‍ ഇന്ത്യ മറ്റൊരു ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ആ നേട്ടം നേരില്‍ കാണാനായില്ല
Comments