ലക്ഷ്യം നേടാനാവാതെ യുദ്ധം അവസാനിപ്പിച്ച് യുഎസും ഇസ്രായേലും.മിഡ്ലിസ്റ്റിലെ സൂപ്പർ പവർ ഇനി ഇറാൻ
Editors Pick
June 15, 2026 | 01:23 PM
അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച ധാരണാപത്രം യുഎസും ഇസ്രയേലും നേരത്തെ നിശ്ചയിച്ചിരുന്ന യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടതായാണ് വിലയിരുത്തൽ. ഇറാന്റെ ആണവപദ്ധതി പൂർണമായി ഇല്ലാതാക്കുക, മിസൈൽ ശേഖരം നശിപ്പിക്കുക, സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഇറാൻ ഭരണകൂടത്തെ തകർക്കുക തുടങ്ങിയ ലക്ഷ്യങ്ങളൊന്നും ഈ കരാറിലൂടെ നേടാനായിട്ടില്ല.
സമാധാന കരാർ അനുസരിച്ച് നിലവിലെ സംഘർഷങ്ങൾ താൽക്കാലികമായി നിർത്തി വെക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പരിമിതമായ ഇടക്കാല കരാറിനുള്ളത്. ഇതനുസരിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം നികുതികളില്ലാതെ പുനരാരംഭിക്കും, കൂടാതെ വെടി നിർത്തൽ 60 ദിവസത്തേക്ക് നീട്ടുകയും ചെയ്യും. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ, ഭാഗികമായി ഉപരോധം നീക്കൽ എന്നിവയിൽ തുടർചർച്ചകൾ നടത്താനും കരാറിൽ ധാരണയായി.
പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ ധാരണാപത്രം തയ്യാറാക്കിയിട്ടുള്ളത്. സ്വിറ്റ്‌സർലൻഡിൽ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഇരുരാജ്യങ്ങളിലേയും ഉയർന്ന ഉദ്യോഗസ്ഥർ ഇതിൽ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. കരാർ പൂർത്തിയായതായും ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം പിൻവലിച്ചതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി സ്ഥിരീകരിച്ചിട്ടുണ്ട് .ഇതേസമയം ഇടക്കാലയളവിൽ മരവിപ്പിച്ചു നിർത്തിയിരുന്ന 24 ബില്യൺ ഡോളർ വരെയുള്ള ആസ്തികൾ മോചിപ്പിക്കുമെന്നും എണ്ണ വിപണനത്തിന്മേലുള്ള ചില ഉപരോധങ്ങൾ താൽക്കാലികമായി നീക്കുമെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ തോത് കുറയ്ക്കുന്നതോ നിലവിലുള്ള ആണവ നിലയങ്ങൾ തകർക്കുന്നതോ ആയ പ്രധാന സുരക്ഷാ ആവശ്യങ്ങൾ അടുത്ത ഘട്ട ചർച്ചകളിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇതോടെ ഇറാൻ മിഡിലീസ്റ്റിലെ സൂപ്പർ പവറായി മാറുമെന്ന നിരീക്ഷകരുടെ വിലയിരുത്തലിനെ ശരിവെക്കുന്ന രൂപത്തിലേക്കാണ് കാര്യങ്ങൾ.
Comments